ഇൻഡി​ഗോയോട് പിണക്കം മാറി ഇപി ജയരാജൻ ; ദില്ലിയിലേക്ക് തിരിച്ചു, യാത്ര 2 വർഷത്തിന് ശേഷം

കണ്ണൂര്‍: രണ്ടു വര്‍ഷത്തിന് ശേഷം ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത് സിപിഎം നേതാവ് ഇപി ജയരാജന്‍. സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് ദില്ലിയിലെത്തേണ്ട സാഹചര്യത്തിലാണ് യാത്രയ്ക്കായി ഇപി ഇന്‍ഡിഗോ വിമാനം തെരഞ്ഞെടുത്തത്. ഇന്നലെ രാത്രി 10.30ന് കരിപ്പൂരില്‍ നിന്നാണ് ഇപി ദില്ലിയിലേക്ക് പുറപ്പെട്ടത്. 2022 ജൂലായ് 13നായിരുന്നു ബഹിഷ്‌ക്കരണത്തിന് കാരണമായ സംഭവം.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇത് ഇപി ജയരാജന്‍ തടയാന്‍ ശ്രമിച്ചതും വിവാദമായിരുന്നു. വിമാനത്താവളത്തില്‍ വെച്ചുള്ള പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസിന് രണ്ടാഴ്ച്ച വിലക്കും ഇപി ജയരാജന് ഒരാഴ്ച്ചത്തെ വിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കില്‍ പ്രതിഷേധിച്ചാണ് താനിനി ഇന്‍ഡിഗോയില്‍ കയറില്ലെന്ന് ഇപി പ്രഖ്യാപിച്ചത്. ഇത് തിരുവനന്തപുരത്തേക്കുള്ള ഇപിയുടെ യാത്രയെ കാര്യമായി ബാധിച്ചിരുന്നു. പിന്നീട് വന്ദേഭാരത് സര്‍വ്വീസ് തുടങ്ങിയതു മുതലാണ് ഇപിക്ക് യാത്ര സുഗമമായത്. വന്ദേഭാരതിന്റെ ഗുണങ്ങളെക്കുറിച്ചും ഇപി വാചാലനായിരുന്നു. എന്നാല്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തിയെങ്കിലും ഇപി ബഹിഷ്‌കരണം തുടരുകയായിരുന്നു.

എയര്‍ ഇന്ത്യ വന്നതോടെ യാത്ര അതിലായിരുന്നു. അതിനിടെയാണ് യെച്ചൂരിയുടെ വിയോഗം വരുന്നതും ദില്ലിയിലേക്ക് പെട്ടെന്ന് പുറപ്പെടേണ്ട സാഹചര്യം വന്നതും. ബഹിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഇപി ജയരാജന്‍ അന്ന് പറഞ്ഞത് ഇങ്ങനെയാണ്; ‘ഏറ്റവും കൂടുതല്‍ ഇന്‍ഡിഗോയില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത് താനും ഭാര്യയുമായിരിക്കും. വൃത്തികെട്ട കമ്പനിയാണിത്. തെറ്റു ചെയ്തവര്‍ക്ക് നേരെ നടപടിയെടുക്കാനല്ല താല്‍പ്പര്യം കാണിച്ചത്. അതുകൊണ്ട് തന്നെ ഈ കമ്പനിയുടെ വിമാനത്തില്‍ താന്‍ കയറില്ല. മാന്യമായി സര്‍വ്വീസ് നടത്തുന്ന മറ്റു വിമാനങ്ങളിലേ പോകൂ.’ എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം പിണക്കം മറന്ന് ഇന്‍ഡിഗോ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു ഇപി ജയരാജന്‍.

Leave a Reply

Your email address will not be published. Required fields are marked *