കെ ഫോൺ പദ്ധതി; സിബിഐ അന്വേഷണമാവശ്യപ്പെട്ട് വി ഡി സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പദ്ധതിക്കായി കരാറുകളും ഉപകരാറുകളും നല്‍കിയില്‍ വന്‍ അഴിമതിയുണ്ടെന്നായിരുന്നു ആക്ഷേപം. സര്‍ക്കാരുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കാണ് ചട്ടങ്ങള്‍ പോലും ലംഘിച്ച് ടെന്‍ഡര്‍ നല്‍കിയതെന്നും ആരോപിച്ചിരുന്നു. അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്ക് ആധാരമാകുന്ന തെളിവുകള്‍ സംശയലേശമന്വേ നിരത്താന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്.
കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനം ഒരു വര്‍ഷം കഴിഞ്ഞിട്ടും കെ ഫോണ്‍ സൗജന്യ കണക്ഷനില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനായിരുന്നു കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം. സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷനെന്നായിരുന്നു പ്രഖ്യാപനം. അത് പിന്നെ ആദ്യഘട്ടത്തില്‍ 14000 എണ്ണമെന്നായി. ഒരു മണ്ഡലത്തില്‍ 100 പേര്‍ എന്ന കണക്കില്‍ 140 നിയോജക മണ്ഡലങ്ങളില്‍ അത് കൊടുത്ത് തീര്‍ക്കാന്‍ പോലും പത്ത് മാസത്തിനിടയില്‍ കെ ഫോണിന് കഴിഞ്ഞിട്ടില്ല. കരാറെടുത്ത കേരളാ വിഷന്റെ വീഴ്ചയെന്ന് കെ ഫോണും കിട്ടിയ ലിസ്റ്റ് കെവൈസി ഒക്കുന്നത് പോലുമായിരുന്നില്ലെന്ന് കേരള വിഷനും പറയുന്നു.