അൻവറിന് വ്യക്തിവിരോധമില്ല, ആരോപണങ്ങള്‍ക്കു പിന്നില്‍ ബാഹ്യശക്തികള്‍: മറുപടി എഴുതി നല്‍കാന്‍ എഡിജിപി

തിരുവനന്തപുരം∙ പി.വി.അന്‍വർ എംഎൽഎയുടെ ആരോപണങ്ങള്‍ക്കു പിന്നില്‍ സ്വര്‍ണക്കടത്തു മാഫിയ അടക്കമുള്ള ചില ബാഹ്യശക്തികളാണെന്ന് ആരോപിച്ച എഡിജിപി എം.ആര്‍. അജിത്കുമാര്‍, ആരോപണങ്ങള്‍ക്കുള്ള മറുപടി എഴുതി നല്‍കാന്‍ അനുവദിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു. ഇന്നലെ മൊഴി കൊടുക്കാന്‍ എത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പി.വി.അന്‍വറിന് ഉള്‍പ്പെടെ തന്നോട് വ്യക്തിപരമായ വിരോധം ഉള്ളതായി അറിയില്ലെന്നും ആ സാഹചര്യത്തില്‍ ആരോപണം ഉന്നയിച്ചതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് സംശയിക്കുന്നതെന്നും എഡിജിപി പറഞ്ഞു.

കുഴല്‍പ്പണ ഇടപാടുകാരും തീവ്രവാദബന്ധമുള്ള ചിലരും ഇതിലുണ്ടെന്നും ഡിജിപിക്കു നല്‍കിയ മൊഴിയിലുണ്ടെന്നാണു വിവരം. മലപ്പുറം ജില്ലയിലെ സ്വര്‍ണവേട്ടയുടെ കണക്കുകളും അതില്‍ ഉള്‍പ്പെട്ടവരുടെ കുഴല്‍പ്പണ ഇടപാടുകളും മൊഴിയിലുണ്ട്. വിശദമായി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തണമെന്നും തെളിവു ലഭിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ എഴുതി നല്‍കാന്‍ അനുവദിക്കണമെന്നാണ് എഡിജിപിയുടെ ആവശ്യം.

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തയാറായിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു. കുഴല്‍പ്പണ, സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ അതിശക്തമായ നിലപാട് സ്വീകരിച്ചതാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കു പിന്നിലെന്ന് ആരോപണവിധേയര്‍ പാര്‍ട്ടിയെയും ബോധ്യപ്പെടുത്തി എന്നാണു സൂചന. ഇതാണ് പെട്ടെന്നു നടപടി വേണ്ട എന്ന തീരുമാനത്തിലേക്കു പാര്‍ട്ടിയും സര്‍ക്കാരും എത്താന്‍ കാരണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പെട്ടെന്നു കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നതിനെ സംശയത്തോടെയാണ് പാര്‍ട്ടി വീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *