ധനമന്ത്രി നിര്‍മല സീതാരാമനെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ: ധനമന്ത്രി നിര്‍മല സീതാരാമനെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജിഎസ്ടിയെ കുറിച്ചുള്ള ന്യായമായ ചോദ്യത്തെ ധനമന്ത്രി നേരിട്ട രീതി ലജ്ജാകരമാണെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു. ജനം എല്ലാം കാണുന്നുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

കോയമ്പത്തൂരിലെ ശ്രീ അന്നപൂര്‍ണ ഹോട്ടല്‍ ശൃംഖലയുടെ ഉടമയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്തതില്‍ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ ഇന്നലെ മാപ്പ് ചോദിച്ചിരുന്നു. വിഷയത്തില്‍ താന്‍ വ്യവസായിയായ ശ്രീനിവാസനുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. ശ്രീനിവാസന്‍ തമിഴ്നാടിന്റെ ബിസിനസ്സ് സമൂഹത്തിന്റെ അഭിമാനമാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

ധനമന്ത്രി പങ്കെടുത്ത കോയമ്പത്തൂരിലെ ഒരു ബിസിനസ് ഫോറത്തില്‍ നടത്തിയ പരാമര്‍ശത്തിന് ശേഷം ശ്രീനിവാസന്‍ മന്ത്രി സീതാരാമനോട് മാപ്പ് പറയുന്നതായി ചില പോസ്റ്റുകളില്‍ പറഞ്ഞിരുന്നു. കാപ്പി, മധുരവിഭവങ്ങള്‍ തുടങ്ങി മൂന്ന് ഭക്ഷ്യ വിഭാഗങ്ങളില്‍ ജിഎസ്ടി നിരക്കുകള്‍ തുല്യമാക്കാന്‍ ശ്രീനിവാസന്‍ സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. ബണ്ണിന് ജിഎസ്ടി ഇല്ലെങ്കിലും ക്രീം നിറച്ചാല്‍ 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടി വര്‍ധിപ്പിക്കുകയാണെങ്കില്‍ എല്ലാത്തിനും വര്‍ധിപ്പിക്കണമെന്നും ചില വിഭവങ്ങള്‍ക്ക് മാത്രം വര്‍ധിപ്പിക്കുന്നത് ഉപഭോക്താക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

തൊട്ടുപിന്നാലെ രണ്ടാമത്തെ വീഡിയോയില്‍ ശ്രീനിവാസന്‍ തന്റെ അഭിപ്രായത്തിന് നിര്‍മലാ സീതാരാമനോട് ക്ഷമ ചോദിക്കുന്നതായും കാണിച്ചു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും ഒന്നും പറയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞതായി ചിലര്‍ പോസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *