വയനാട് ദുരന്തം: ഊതിവീർപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്ര ഫണ്ട് കിട്ടില്ലെന്ന് ;പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് വേണ്ടത് പ്രത്യേക പാക്കേജെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താല്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കില്ല. അങ്ങനെ ഒരു കാലത്തും സംസ്ഥാനത്തിന് പണം ലഭിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന് പണം കിട്ടിയിട്ടുമില്ല. കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം കള്ളക്കളികള്‍ അറിയാമെന്നും വിഡി സതീശന്‍ പറഞ്ഞു.

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പിന്തുണക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നൂറു കാരണങ്ങളുണ്ട്. എന്നിട്ടും പുതിയൊരു സംസ്‌കാരത്തിനാണ് പ്രതിപക്ഷം തുടക്കമിട്ടത്. മുഖ്യമന്ത്രിക്കുള്ള പ്രശ്‌നം ചില ആളുകളെ അമിതമായി വിശ്വസിക്കുന്നതാണ്. പ്രത്യേക ദുരിതാശ്വാസ ഫണ്ട് ലഭിക്കാനുള്ള ഹോംവര്‍ക്ക് സര്‍ക്കാര്‍ നടത്തിയില്ല. സംസ്ഥാനത്തിന് പ്രത്യേക പാക്കേജാണ് വേണ്ടത്. ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുത്താല്‍ അത് കൃത്യമായി വിനിയോഗിക്കണം. പ്രളയ കാലത്ത് അടക്കം ദുരിതാശ്വാസ നിധിക്കെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നുവെന്നതും വിഡി സതീശന്‍ പറഞ്ഞു.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇരകളുടെ സ്വാകാര്യത സംരക്ഷിച്ചു വേണം അന്വേഷണം നടത്താനെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.. സര്‍ക്കാര്‍ ഇരകള്‍ക്ക് ഒപ്പമല്ല. ഇതൊരു സ്ത്രീവിരുദ്ധ സര്‍ക്കാരാണ്. വിചാരണ നീണ്ടുപോയതാണ് പള്‍സര്‍ സുനിക്ക് ജാമ്യം കിട്ടാന്‍ കാരണം. ഇങ്ങനെ പോയാല്‍ ജൂഡീഷ്യറിയില്‍ വിശ്വാസം നഷ്ടമാകും. ഭരണകക്ഷി എംഎല്‍എ 15 ദിവസമായി മുഖ്യമന്ത്രിക്ക് നേരെ നിരന്തരം ആരോപണം ഉന്നയിക്കുകയാണ്. ഒരക്ഷരം മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *