കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലെത്തി. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്. പുലർച്ചെ അഞ്ചരയോടെയാണ് മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടത്. പിന്നീട് ആറരയോടെ മണിയോടെ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.
കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. ഉടൻതന്നെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.ഡിഎൻഎ സ്ഥിരീകരിച്ചതിനെ തുടർന്ന് അർജുന്റെ ശരീര ഭാഗങ്ങൾ ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷമാണ് കാർവാർ കിംസ് ആശുപത്രി മോർച്ചറിയിൽ നിന്ന് ബന്ധുക്കൾക്ക് കൈമാറിയത്. സഹോദരനായ അഭിജിത്ത്, സഹോദരീ ഭർത്താവ് ജിതിൻ എന്നിവർ ഭൗതിക ദേഹം ഏറ്റുവാങ്ങി.
ലോറിയുടെ ക്യാബിനിൽ കണ്ടെത്തിയ മകന്റെ കളിപ്പാട്ട ലോറി, അർജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽ പാത്രങ്ങൾ, രേഖകൾ, ബാഗ് തുടങ്ങിയ സാധനങ്ങൾ ഇന്നലെ വൈകിട്ടു തന്നെ ആംബുലൻസിൽ കയറ്റിയിരുന്നു. രാത്രി ആയതിനാൽ വഴിയിൽ അന്തിമോപചാര ചടങ്ങുകൾ ഒഴിവാക്കണമെന്ന് കാർവാർ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരുന്നു. കാർവാർ ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്റെ എല്ലാ ചെലവും കേരള സർക്കാരാണ് വഹിക്കുന്നത്.അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ നൽകും. ആ തുക അമ്മയെ ഏല്പിക്കാനാണ് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ എത്തുന്നത്. സംസ്കാര ചടങ്ങിന് ശേഷമേ അദ്ദേഹം മടങ്ങൂ എന്നാണ് വിവരം.