നിര്‍ണായക ചർച്ചയിൽ സഭയിൽ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി; പനിയും തൊണ്ടവേദനയുമെന്ന് സ്പീക്കർ, വാഗ്വാദം

തിരുവനന്തപുരം: നിയമസഭയില്‍ ആര്‍എസ്എസ്- എഡിജിപി ബന്ധം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിക്ക് തൊണ്ട വേദനയും പനിയുമാണെന്നും ഡോക്ടര്‍മാര്‍ വോയ്‌സ് റസ്റ്റ് നിര്‍ദേശിച്ചുവെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, നിയമസഭ സമ്മേളനം ആരംഭിച്ചപ്പോള്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു. 12 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. അനുമതി നല്‍കിയ മുഖ്യമന്ത്രി ഇന്നലത്തെ സാഹചര്യം ആവര്‍ത്തിക്കരുതെന്നും പ്രതിപക്ഷത്തോട് പറഞ്ഞിരുന്നു.

ഇതിനുപിന്നാലെ 12 മണിക്ക് ചര്‍ച്ച ആരംഭിച്ചപ്പോഴാണ് മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചര്‍ച്ചക്കിടെ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ ക്ഷോഭിച്ചു. സ്പീക്കര്‍ എഎന്‍ ഷംസീറും പ്രതിപക്ഷ എംഎല്‍എ എന്‍ ഷംസുദ്ദീനും തമ്മില്‍ ഇതുസംബന്ധിച്ച് വാഗ്വാദവും നടന്നു. രാവിലെ നിയമസഭയില്‍ സംസാരിച്ച മുഖ്യമന്ത്രിക്ക് പെട്ടെന്ന് അനാരോഗ്യം വന്നത് യാദൃശ്ഛികമായിരിക്കാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

ഇന്ന് മുഖ്യമന്ത്രിക്ക് അനാരോഗ്യം വന്നത് യാദൃശ്ചികമായിരിക്കാമെന്ന് എന്‍ ഷംസുദ്ദീന്‍ പറഞ്ഞപ്പോള്‍ ആര്‍ക്കും അസുഖം വരാമല്ലോ ഉത്തരം സംസാരം വേണ്ടെന്നും സ്പീക്കര്‍ രൂക്ഷമായി പ്രതികരിച്ചു. ആരോഗ്യ പ്രശ്‌നം സഭയില്‍ ഉന്നയിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു. ഇന്ന് തന്നെ മുഖ്യമന്ത്രിക്ക് അസുഖം വന്നല്ലോ എന്നും ഷംസുദ്ദീന്‍ പരിഹസിച്ചു. ഇതിനുപിന്നാലെയാണ് സ്പീക്കര്‍ കടുപ്പിച്ചത്. ഷംസുദ്ദീന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഭരണപക്ഷ എംഎല്‍എമാര്‍ സഭയില്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് സ്പീക്കര്‍ ഇടപെട്ടു. മുഖ്യമന്ത്രിയെ കളിയാക്കിയത് അല്ലെന്നും അസുഖം ആര്‍ക്കും വരാമെന്നും ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയിലെ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചൂണ്ടികാണിക്കുകയായിരുന്നുവെന്നും ഷംസുദ്ദീന്‍ പ്രതികരിച്ചു.

നിയമസഭ ചേര്‍ന്ന രണ്ടാം ദിനവും സഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ മന്ത്രി എംബി രാജേഷ് രം?ഗത്തെത്തിയതോടെയാണ് വീണ്ടും തര്‍ക്കമുണ്ടായത്. ഇന്നലെ സ്പീക്കര്‍ക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. 4 പ്രതിപക്ഷ അംഗങ്ങള്‍ക്ക് താക്കീത് നല്‍കിയത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു. അതിനിടെ, ആര്‍എസ്എസ്- എഡിജിപി ബന്ധം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടീസിന് മുഖ്യമന്ത്രി അനുമതി നല്‍കുകയായിരുന്നു. 12 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. അനുമതി നല്‍കിയ മുഖ്യമന്ത്രി ഇന്നലത്തെ സാഹചര്യം ആവര്‍ത്തിക്കരുതെന്നും പ്രതിപക്ഷത്തോട് പറഞ്ഞു.

നിയമസഭയില്‍ പാലിക്കേണ്ട മര്യാദയും സഭാ ചട്ടങ്ങളും പാലിക്കാത്തിന്റെ പേരിലാണ് 4 എംഎല്‍എമാര്‍ക്ക് താക്കീത് നല്‍കിയത്. മാത്യു കുഴല്‍നാടന്‍, ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു സര്‍ക്കാര്‍ പ്രമേയം പാര്‍ലമെന്ററി കാര്യ മന്ത്രി എംബി രാജേഷാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. സ്പീക്കറെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നടപടി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അതേസമയം പ്രതിഷേധക്കാരെ ചര്‍ച്ചക്ക് പോലും വിളിക്കാതെ ഏകപക്ഷീയമായി സഭ നിര്‍ത്തിവക്കുന്ന സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വിമര്‍ശിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *