ഉപാധിയൊക്കെ കൈയിലിരിക്കട്ടെ; അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചാല്‍ മതി: വിഡി സതീശന്‍

തിരുവനന്തപുരം: പി വി അന്‍വറുമായി ഒരു ഉപാധിക്കും തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചാല്‍ മതിയെന്നും വിഡി സതീശന്‍ പറഞ്ഞു. അന്‍വറുമായി ബന്ധപ്പെട്ടത് ഊതി വീര്‍പ്പിച്ച വാര്‍ത്തകളാണ്. ഞങ്ങളെ അവര്‍ ബന്ധപ്പെട്ടിരുന്നു. നിങ്ങള്‍ രണ്ടു സ്ഥലത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ട് എന്തിനാണ് ഞങ്ങളെ ബന്ധപ്പെടുന്നതെന്ന് ചോദിച്ചു. നിങ്ങള്‍ റിക്വസ്റ്റ് ചെയ്താല്‍ പിന്‍വലിക്കാമെന്ന് പറഞ്ഞു.

അപ്പോള്‍ ഞങ്ങള്‍ റിക്വസ്റ്റ് ചെയ്‌തേക്കാമെന്ന് പറഞ്ഞു. അപ്പോഴാണ് ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഡിഎംകെ യുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ അന്‍വര്‍ ആവശ്യപ്പെട്ടത്. ഇത്തരം തമാശകളൊന്നും പറയരുതെന്നാണ് അന്‍വറിനോട് പറയാനുള്ളത്. ഞങ്ങളുടെ കൂടെ നില്‍ക്കാമെന്ന നിലപാടുമായി വന്നാല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കേണ്ട. അല്ലാതെ യുഡിഎഫ് ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിരന്തരമായി ചര്‍ച്ച നടത്തിയെന്നത് അന്‍വറിന് സ്വയം തോന്നിയതാണ്. കെപിസിസി യോഗത്തില്‍ മൂന്നു മണ്ഡലങ്ങളിലെയും ചാര്‍ജ് വീതം വെച്ചു കൊടുക്കുകയാണ് ചെയ്തത്. സിപിഎമ്മും ബിജെപിയും തമ്മില്‍ അവിഹിത ബന്ധമുണ്ട്, സംസ്ഥാനത്ത് ദുര്‍ഭരണമാണ് നടക്കുന്നത്, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു കോക്കസ് ആണ് ഭരണം നടത്തുന്നത് എന്നിങ്ങനെ പ്രതിപക്ഷം പറയുന്ന കാര്യങ്ങള്‍ തന്നെയാണ് അന്‍വറും ഉന്നയിക്കുന്നത്. അങ്ങനെ വിചാരിക്കുന്നവര്‍ ഇടതുപക്ഷത്തെ സഹായിക്കുന്നതിനായി മത്സരിക്കുന്നത്

അന്‍വര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും യുഡിഎഫിന് ഒരു പ്രശ്‌നവുമില്ല. അത് യുഡിഎഫിനെ ബാധിക്കില്ല. അത് എല്‍ഡിഎഫിലുണ്ടായിരുന്ന ആളല്ലേ. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചുകൊണ്ടുള്ള കണ്ടിഷന്‍ വെച്ച് ഒരു ചര്‍ച്ചയ്ക്കുമില്ല. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ ദയവായി ഇല്ലാത്ത വാര്‍ത്തകള്‍ കൊടുക്കരുത്. ഞങ്ങള്‍ റിക്വസ്റ്റ് ചെയ്യണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ റിക്വസ്റ്റ് ചെയ്യുന്നതായി പറഞ്ഞു. അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ ചെയ്താല്‍ മതി. ഞങ്ങള്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. ഞങ്ങള്‍ ആര്‍ക്കെതിരെയും വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല. സമയാസമയങ്ങളില്‍ ഉചിതമായ തീരുമാനം യഥാസമയം എടുക്കും. രമ്യ ഹരിദാസിനെ മാറ്റുന്നതില്‍ അന്‍വര്‍ തമാശ പറയരുതെന്നും വി ഡി സതീശന്‍ പറഞ്ഞു. അന്‍വര്‍ പിന്തുണ കൊടുത്തില്ലെങ്കില്‍ പ്രിയങ്കാഗാന്ധി വിഷമിച്ചു പോയേനെയെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *