കൊച്ചി: ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം ഈ വർഷം ഉണ്ടാകില്ലെന്ന് നിയുക്ത കർദിനാൾ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാട്. നിയുക്ത കർദിനാളായതിനു ശേഷം ആദ്യമായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം. രാവിലെ ഒൻപതു മണിയോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ജോർജ് കൂവക്കാടിനെ ആർച്ചു ബിഷപ്പുമാരായ ജോർജ് കോച്ചേരി, സീറോമലബാർ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ജന്മനാടായ ചങ്ങനാശ്ശേരിയിൽ നിന്നും വിശ്വാസികളും കുടുംബാംഗങ്ങളും വിമാനത്താവളത്തിൽ എത്തിയിരുന്നു. എറണാകുളം – അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും തന്റേത് മാർപാപ്പയുടെ യാത്ര ക്രമീകരണം ഒരുക്കുന്ന ചുമതല മാത്രമെന്നും നിയുക്ത കർദിനാൾ പറഞ്ഞു. വൈകിട്ട് 4.00 ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പളളിയിൽ നിയുക്ത കർദിനാളിന് സ്വീകരണം നൽകും. വത്തിക്കാനിൽ ഡിസംബർ എട്ടിനാണ് സ്ഥാനാരോഹണ ചടങ്ങ്.