കേരളത്തിലും ബംഗാളിലും ബി.ജെ.പിയുമായി സി.പി.എം ധാരണയുണ്ടാക്കും: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും പശ്ചിമ ബംഗാളിലും ബി.ജെ.പിയുമായി സി.പി.എം ധാരണയുണ്ടാക്കുമെന്നു കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

സീതാറാം യച്ചൂരിയുടെ മരണശേഷം സി.പി.എം -ൽ ബി.ജെ.പി അനുകൂല ലോബി പിടിമുറുക്കുകയാണ്. കോൺഗ്രസുമായി അകലം പാലിക്കണമെന്ന നിർദ്ദേശമാണ് സി.പി.എം കേന്ദ്ര കമ്മറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലുള്ളത്. ഏപ്രിലിൽ മധുരയിൽ ചേരുന്ന പാർട്ടി കോൺഗ്രസ് പുതിയ അടവുനയം രൂപീകരിക്കും.

കേരളത്തിൽ ഭരണം നിലനിർത്തുന്നതിനും ബംഗാളിൽ കുറെ നിയമസഭാ സീറ്റുകൾ ലഭിക്കുന്നതിനും ബി.ജെ പിയുടെ സഹായം ആവശ്യമാണ്. നാലു സംസ്ഥാനങ്ങളിൽ സി.പി.എം സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ ദേശീയ പദവി നഷ്ടപ്പെടുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ലോകസഭയിലെ സീറ്റും വോട്ടു ശതമാനവും അനുസരിച്ച് സി.പി.എം ന് ദേശീയ പാർട്ടിയായി തുടരാൻ അർഹതയില്ല. ഇപ്പോൾ കോൺഗ്രസുമായി സഖ്യത്തിലുള്ള ബംഗാൾ, ത്രിപുര ഘടകങ്ങൾ കോൺഗ്രസുമായി ബന്ധം പാടില്ലെന്ന കേരള ഘടകത്തിന്റെ നിലപാടിലേക്ക് മാറിയിരിക്കുകയാണ്.

കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി നിലപാടിനെ അംഗീകരിക്കുന്ന നയമാണ് സി.പി.എം ഇപ്പോൾ പിന്തുടരുന്നത്. ആണവകരാറിനെ തുടർന്ന് കോൺഗ്രസുമായുള്ള ബന്ധം വിച്ചേദിച്ച പ്രകാശ് കാരാട്ടിന്റെ പഴയ നിലപാടിനെയാണ് സി.പി.എം കേന്ദ്ര കമ്മറ്റി അനുകൂലിക്കുന്നത്. പുതിയ അവലോകന റിപ്പോർട്ട് നയം മാറ്റത്തിന്റെ സൂചനയാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *