സ്‌കൂൾ കലോത്സവം; കെഎസ്‌ആർടിസി അടക്കം അനുവദിക്കില്ല, തലസ്ഥാനത്ത് ഗതാഗത നിയന്ത്രണമുണ്ടാവുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്നതിനാൽ കിഴക്കേകോട്ടയിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രിവി ശിവൻകുട്ടി. കലോത്സവം നടക്കുന്ന ജനുവരി നാല് മുതൽ എട്ടുവരെ കിഴക്കേകോട്ട മുതൽ ഗണപതി ക്ഷേത്രംവരെ റോഡിന്റെ ഇരുവശങ്ങളിലും കെഎസ്‌ആ‌ർടിസിയുടെയും സ്വകാര്യ വാഹനങ്ങളുടെയും സ‌ർവീസ് നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു.

ഈ ഭാഗങ്ങളിൽ നിന്നുള്ള സ‌ർവീസുകൾ അട്ടക്കുളങ്ങര വെട്ടിമുറിച്ച കോട്ട, കോട്ടയ്ക്കകം പാ‌ർക്കിംഗ് കേന്ദ്രങ്ങളിൽ നിന്ന് നടത്തും. 2016ലാണ് അവസാനമായി തിരുവനന്തപുരം കലോത്സവത്തിന് വേദിയായത്. ഒൻപത് വ‌ർഷങ്ങൾക്കുശേഷം തലസ്ഥാനത്ത് വീണ്ടും കലോത്സവം എത്തുമ്പോൾ ആതിഥ്യമരുളാൻ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനാണ് തലസ്ഥാന നഗരം വേദിയാവുന്നത്. കലോത്സവത്തിന്റെ സ്വർണക്കപ്പ് കാസർകോട് നിന്ന് യാത്ര ആരംഭിച്ചിരുന്നു. കപ്പ് ജനുവരി നാലിന് രാവിലെ തിരുവനന്തപുരത്തെത്തും.

കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനായി പൊലീസ് അടക്കമുള്ള എൻഫോഴ്സ്‌മെന്റ് ഏജൻസികളുടെ യോഗം വിളിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ കൃത്യമായ വാഹന നിയന്ത്രണമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.പെൺകുട്ടികൾക്കായുള്ള താമസസ്ഥലങ്ങളിൽ പിങ്ക്‌പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തും. തിരക്കിന്റെ പശ്ചാത്തലത്തിൽ പാർക്കിംഗ് സൗകര്യം മുൻകൂട്ടി പ്രസിദ്ധപ്പെടുത്തും. 1300 വോളണ്ടിയർമാരുടെ സേവനവുമുണ്ടാകും. ഇവർക്ക് പൊലീസ്, ആരോഗ്യവകുപ്പ്, ഗ്രീൻ പ്രോട്ടോക്കോൾ, വെൽഫെയർ തുടങ്ങിയവയുടെ നേതൃത്വത്തിൽ പരിശീലനം നൽകുമെന്നും മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *