കാണാതായ യുവതിയും സുഹൃത്തും തലസ്ഥാനത്തെ ഹോട്ടലില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ കഴുത്തറുത്ത് കൊന്ന ശേഷം സുഹൃത്തായ യുവാവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പേയാട് സ്വദേശികളായ സി. കുമാരന്‍, ആശ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് കഴിഞ്ഞദിവസം പൊലീസിന് പരാതി നല്‍കിയിരുന്നു.

ആശയെ കഴുത്തറുത്ത് കൊന്നശേഷം കുമാരന്‍ ജീവനൊടുക്കുകയായിരുന്നുവെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡിസിപി കാര്‍ത്തിക് റെഡ്ഡി പറഞ്ഞു. കുമാരന് രണ്ടുദിവസം മുമ്പാണ് തമ്പാനൂര്‍ ബസ്റ്റാന്‍ഡിനെ സമീപത്തെ ടൂറിസ്റ്റ് ഫോമില്‍ മുറിയെടുത്തത്. ഇന്നലെ രാവിലെ ആശയെ വിളിച്ചുവരുത്തി. പാങ്ങോട് സൈനിക ക്യാമ്പില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് ആശ. രാവിലെ മുറി വൃത്തിയാക്കുന്നതിനായി ജീവനക്കാര്‍ പലതവണ മുട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ ജീവനക്കാര്‍ തമ്പാനൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി മൂന്നാം നിലയിലെ മുറിയുടെ കതക് ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. കഴുത്തറുത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കട്ടിലിന് സമീപത്താണ് ആശയുടെ മൃതദേഹം കണ്ടെത്തിയത്. കുമാരനെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുമാരന്റെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചിട്ടുണ്ട്. മുറിയില്‍ നിന്ന് കൊലക്കുപയോഗിച്ചെന്ന് കരുതുന്ന കത്തി കണ്ടെടുത്തു.
രണ്ടു പേരുടെയും നിരവധി വസ്ത്രങ്ങളങ്ങിയ ബാഗുകളും മുറിയിലുണ്ടായിരുന്നു. വിവാഹമോചിതനായതിനുശേഷമാണ് കുമാരന്‍ ആശയുമായി അടുപ്പത്തിലായത്. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ് ആശ. ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലെത്താറുള്ള ആശയെ രാത്രിയായിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന ഭര്‍ത്താവ് വിളപ്പില്‍ശാല പൊലീസിന് പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *