തിരുവനന്തപുരം: റീജനൽ കാൻസർ സെൻ്ററിൽ മാസങ്ങളായി പൂട്ടിയിട്ടിരുന്ന ക്യാൻ്റീൻ നവീകരിച്ച് പുനരാരംഭിക്കും. രോഗികൾക്കും കുട്ടിരിപ്പുകാർക്കുമായി ഉണ്ടായിരുന്ന ഭക്ഷണകേന്ദ്രം, നടത്തിപ്പിലുണ്ടായ വീഴ്ച മൂലമാണ് നേരത്തെ അടച്ചു പൂട്ടിയത്. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ ക്യാൻ്റീനിൽ കൂടുതൽ സൗകര്യം ഒരുക്കാനും ഫുഡ് കോർട്ട് തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചത്. ഇതിനായുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ ആർസിസിയിലെത്തുന്ന നൂറ് കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനായി ജയിൽ വകുപ്പിൻ്റെ കൗണ്ടർ ആണ് ആശ്രയം. രോഗികൾ അടക്കം തിരക്കുള്ളപ്പോൾ വലിയ ക്യു നിന്ന് വേണം ഭക്ഷണം കഴിക്കാൻ.
ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞാൽ ഇവിടെ പലപ്പോഴും ഭക്ഷണം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഇതോടെയാണ് ജീവനക്കാർക്കായുള്ള ക്യാൻ്റീൻ നവീകരിച്ച് അവിടെ രോഗികൾക്കും കുട്ടിരിപ്പുകാർക്കും ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കാൻ തീരുമാനിച്ചത്. രണ്ടു ഭാഗങ്ങളിലായി വിശാലമായ രീതിയിലാണ് നവീകരണം പുരോഗമിക്കുന്നത്. കൂടുതൽ പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ടാകും. അടുത്ത മാസം അവസാനത്തോടെ തുറന്ന് നൽകാൻ കഴിയുന്ന രീതിയിലാണ് നവീകരണം പുരോഗമിക്കുന്നത്. നിലവിലെ ജീവനക്കാരുടെ ക്യാൻന്റീനിൽ ഒരു ഭാഗത്ത് ഭക്ഷണം നൽകുന്നുണ്ട്. പൂർണമായും അടച്ച് പൂട്ടാതെയുള്ള നവീകരണമായതിനാലാണ് കാലതാമസം നേരിടുന്നത്. നവീകരിച്ച ക്യാൻ്റീൻ പ്രവർത്തനം തുടങ്ങുന്നതോടെ ജീവനക്കാർക്കും രോഗികൾക്കുമായി പ്രത്യേക സ്‌ഥലം ഒരുക്കി നൽകും.