ദില്ലി: രാജ്യത്ത് 2014 മുതൽ ഇതുവരെ 12 ഓളം വ്യാജ സർവകലാശാലകൾ പൂട്ടിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. സുകന്ദ മജുംദാർ. ലോക് സഭയിൽ നൽകിയ കത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 21 വ്യാജ സർവകലാശാലകളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വ്യാജ സർവകലാശാലകൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം സർക്കാർ എന്ത് നടപടിയാണ് വ്യാജ സർവകലാശാലകൾക്കെതിരെ സ്വീകരിച്ചതെന്ന ചോദ്യത്തിന് ക്രമസമാധാനം നിലനിർത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്നാണ് മന്ത്രി നൽകിയ മറുപടി. വ്യാജ ഡിഗ്രികൾ നൽകി വിദ്യാർത്ഥികളെ പറ്റിച്ച വ്യാജ സർവകലാശാലകൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച ആളുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണ സമിതിയോടും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
യുജിസിയുടെ വ്യാജ സർവകലാശാല പട്ടികയിൽപ്പെടാത്ത ഏതെങ്കിലും സർവകലാശാലകൾ ഇനിയും പ്രവർത്തിക്കുന്നുണ്ടെങ്കിൽ വിവരങ്ങൾ കൈമാറാനും അതാത് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ വ്യാജ സർവകലാശാലകൾക്കെതിരെ എഫ്ഐആർ സമർപ്പിച്ചിട്ടുണ്ട്. വ്യാജ ഡിഗ്രി നൽകിയതിൽ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇതിനു പുറമെ ജനങ്ങൾക്കും, കുട്ടികൾക്കും, രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകുന്നതിനായി വ്യാജ സർവകലാശാലകളുടെ പട്ടിക സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. 21 വ്യാജ സർവകലാശാലകളിൽ 8 എണ്ണം ദില്ലിയിൽ പ്രവർത്തിച്ചതാണ്.