തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ഓർമ്മിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. വയനാടിന്റെ പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമാണെന്ന് ധനമന്ത്രി അറിയിച്ചു. കേന്ദ്രം ഒന്നും തന്നിട്ടില്ലെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും. അതിനായി 750 കോടി പദ്ധതി പ്രഖ്യാപിച്ചു. വയനാട്ടിൽ സംഭവിച്ചത് 1202 കോടിയുടെ നഷ്ടമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.