ദില്ലി: കോൺഗ്രസിനെതിരെ വിമർശനം തുടർന്ന് സമാജ് വാദി പാര്‍ട്ടി.ദില്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിൽ കൂടുതൽ കിട്ടില്ലെന്ന് സമാജ്വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് പറഞ്ഞു.ദില്ലിയിൽ കോൺഗ്രസിനെ ഇപ്പോൾ പിന്തുണക്കാനാകില്ലെന്നും, ബിജെപിയെ തോൽപിക്കാനാകുന്നവരെയാണ് പിന്തുണയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു.എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റാണ്, ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം പ്രവചനങ്ങൾ പാളിയിട്ടുണ്ട്.കോൺഗ്രസാണ് ബിജെപി വിജയിക്കുന്നതിന് കാരണമെന്ന് നേരത്തെ രാം ഗോപാൽ യാദവ് ആരോപിച്ചിരുന്നു
ദില്ലിയിൽ ബിജെപി കൊടുങ്കാറ്റാണെന്നാണ് ഇന്നലെ പുറത്തുവന്ന മൂന്ന് എക്സിറ്റ് പോൾ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളടക്കം കൃത്യമായി പ്രവചിച്ച ആക്സിസ് മൈ ഇന്ത്യ ബിജെപി 70 ൽ 44 മുതൽ 55 സീറ്റുകൾ വരെ നേടുമെന്നാണ് പറയുന്നത്. 48 ശതമാനം വോട്ടും ബിജെപി നേടും. ടുഡേയ്സ് ചാണക്യ ഒരു പടികൂടി കടന്ന് ബിജെപി 57 സീറ്റുകൾവരെ നേടുമെന്നാണ് പ്രവചിക്കുന്നത്. രണ്ട് ഏജൻസികളും എഎപി 25 വരെ സീറ്റില് ഒതുങ്ങുമെന്ന് പ്രവചിച്ചു. സിഎൻഎക്സ് 49 മുതൽ 61 സീറ്റുകൾ വരെ ബിജെപി നേടുമെന്ന് പ്രവചിക്കുന്നു. എഎപി 10 മുതൽ 19 വരെ സീറ്റുകളിലൊതുങ്ങുമെന്നാണ് പ്രവചനം. കോൺഗ്രസിന് ഇത്തവണയും കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നാണ് ഇതുവരെ പുറത്തുവന്ന എല്ലാ പ്രവചനങ്ങളും, പരമാവധി 3 സീറ്റാണ് കോൺഗ്രസിന് പ്രവചിക്കുന്നത്.
അതേസമയം പ്രവചനങ്ങളിൽ നിരാശരായ എഎപി ക്യാമ്പ് എക്സിറ്റ് പോളുകൾ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണെന്ന വാദമാണ് ഉയർത്തുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരെ മാറ്റി നിർത്താനാണ് ശ്രമമെന്നും എഎപി ആരോപിച്ചു.