ഒരുകോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരനെ 24 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തി പഞ്ചാബ് പൊലീസ്

ലുധിയാന: ഒരുകോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരനെ 24 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തി പഞ്ചാബ് പൊലീസ്. പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ പ്രധാന പ്രതികളിലൊരാള്‍ പട്യാലയില്‍ വെച്ച് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുട്ടിയെ രക്ഷപ്പെടുത്തിയ സംഘത്തിന് 10 ലക്ഷം രൂപ പാരിതോഷികവും സ്ഥാനക്കയറ്റവും നല്‍കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഗൗരവ് യാദവ് പറഞ്ഞു. രക്ഷപ്പെടുത്തിയ കുട്ടിയെ കേന്ദ്ര മന്ത്രി ഹര്‍പാല്‍ സിങ് ചീമ കുടുംബത്തിന് കൈമാറി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്‍കൗണ്ടര്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഖന്നയിലെ സീഹാന്‍ ദൗദ് ഗ്രാമത്തിലെ തന്‍റെ വീടിന് പുറത്ത് കളിക്കുമ്പോഴാണ് ഭാവ്കിരത് സിങ് എന്ന ഏഴ് വയസുകാരനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബൈക്കിലെത്തി രണ്ടുപേര്‍ ചേര്‍ന്നാണ് കുട്ടിയെ കടത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ജസ്പ്രീത് സിങ്, സഹായികളായ ഭിന്ദര്‍, ഹര്‍പ്രീത് എന്നിവരാണ് പണം നേടാനുള്ള എളുപ്പ വഴിക്ക് കുട്ടിയെ തട്ടിയെടുത്തത്. ഇവര്‍ ഓരു കാര്‍ വാടകയ്ക്കെടുത്തിരുന്നു. കുട്ടിയേയും കൊണ്ട് കാറില്‍ പല സ്ഥലങ്ങളിലായി കറങ്ങിയതായും പൊലീസ് പറയുന്നു.

ഒരു കോടി രൂപയാണ് മോചനദ്രവ്യമായി പ്രതികള്‍ ആവശ്യപ്പെട്ടത്. പണം നല്‍കാമെന്ന് പറഞ്ഞ് ഇവരോട് വ്യാഴാഴ്ച സ്ഥലത്തെത്താന്‍ കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹര്‍പ്രീതും ഭിന്ദറും വരാന്‍ തീരുമാനിച്ചു. എന്നാല്‍ വഴിയില്‍ വെച്ച്  ഇവരെ പൊലീസ് പിടികൂടി. കൂടാതെ പ്രധാന പ്രതി ജസ്പ്രീത് കുട്ടിയുമായി മുണ്ടൂര്‍ ഗ്രാമത്തിലുണ്ടെന്ന ഇന്‍റലിജന്‍സ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ രക്ഷിക്കാന്‍ ഏറ്റുമുട്ടല്‍ നടത്തി. രക്ഷപ്പെടുന്നതിനായി ജസ്പ്രീത് പൊലീസിന് നേരെ വെടിയുതിര്‍ത്തു. മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. അവസാനം ജസ്പ്രീത് കൊല്ലപ്പെടുകയായിരുന്നു. ഇയാള്‍ നാല് ദിവസം മുമ്പാണ് കാനഡയില്‍ നിന്നും നാട്ടിലെത്തിയതെന്നും കാനഡയില്‍ പഠന വിസയില്‍ താമസിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *