തൃശ്ശൂര്‍: കളമശ്ശേരി പോളിടെക്നിക് ലഹരി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കും എതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. എസ്എഫ്ഐ എന്ന സംഘടനയെ പിരിച്ചുവിടണമെന്നും കേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്റെ പ്രധാന കാരണം എസ്എഫ്ഐയിൽ ഉള്ളവരാണെന്നും ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ സംരക്ഷണം ഉള്ളത് കൊണ്ടാണ് ലഹരി മാഫിയ കേരളത്തിൽ വ്യാപകമാകുന്നതെന്നും 9 വർഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് സാധിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു
പോളി ടെക്നിക് ലഹരി കേസില്‍ രാഷ്ട്രീയ പോരും മുറുകുകയാണ് . രണ്ടു കിലോയോളം കഞ്ചാവുമായി പിടിയിലായ ആകാശിനൊപ്പം മുറിയില്‍ താമസിച്ചിരുന്ന കെഎസ് യു നേതാവ് ആദിലിനെതിരെയും കേസെടുക്കാന്‍ പൊലീസിനുമേല്‍ സമ്മര്‍ദമേറുകയാണ്. എന്നാല്‍ കഞ്ചാവ് പിടിക്കുന്ന സമയത്ത് ആദില്‍ മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും ആദിലിനെ പ്രതിയാക്കിയാല്‍ കോടതിയില്‍ കേസിനു തന്നെ തിരിച്ചടിയായേക്കുമെന്നുമുളള ആശങ്കയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ആകാശിനെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷമാകും ആദിലിനെ പ്രതിയാക്കുന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കുക.