കപ്പലിലെ തീപിടുത്തം; തീയണക്കാനുള്ള ശ്രമം ഫലം കാണുന്നു

കേരള തീരത്ത് അപകടത്തില്‍പ്പെട്ട ചരക്ക് കപ്പലിലെ തീയണക്കാനുള്ള ശ്രമം ഫലം കാണുന്നു. തീ കുറഞ്ഞു. കറുത്ത പുക ഉയരുന്നു. പൂര്‍ണ്ണമായി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. അഞ്ചുമണിക്ക് ശേഷമുള്ള പുതിയ ദൃശ്യങ്ങള്‍ കോസ്റ്റ്ഗാര്‍ഡ് പങ്കുവെച്ചു. കാണാതായ നാല് നാവികരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ കപ്പല്‍ പത്ത് മുതല്‍ പതിനഞ്ച് ഡിഗ്രിവരെ ചരിഞ്ഞു.

കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ നാവികരില്‍ ആറു പേരാണ് ആശുപത്രിയില്‍ ഉള്ളത്. ചൈനീസ് പൗരന് 40 ശതമാനവും ഇന്തോനേഷ്യന്‍ പൗരന് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ബാക്കി നാല് പേരുടെ നില തൃപ്തികരമാണ്. കപ്പലില്‍ നിന്ന് ഇതുവരെ എണ്ണ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിരോധ നടപടിയുടെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിന് സ്മിറ്റ് സാല്‍വയ്ക്ക് ഡച്ച് കമ്പനിയെ എത്തിക്കുമെന്നാണ് വിവരം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടതനുസരിച്ചാണ് കപ്പല്‍ കമ്പനി പുതിയ സജ്ജീകരണം ഒരുക്കിയത്.

കണ്ടെയ്‌നറുകളില്‍ ഗുരുതരസ്വഭാവമുളള രാസവസ്തുക്കള്‍ ഉണ്ടെന്ന് കപ്പല്‍ കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നു. ചരക്കുകപ്പലിലെ 140 കണ്ടെയ്‌നറുകളില്‍ ഗുരുതര സ്വഭാവത്തിലുള്ള രാസവസ്തുക്കളാണ് ഉള്ളത്. പരിസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്ന കീടനാശിനികളും കണ്ടെയ്‌നറുകളില്‍ ഉണ്ട്. കടലിലേക്ക് രാസവസ്തുക്കളും എണ്ണയും പടരുന്നത് തടയാന്‍ ഡച്ച് കമ്പനിയുടെ വിദഗ്ധര്‍ മേഖലയിലേക്ക് തിരിക്കും. അറിയിപ്പ് ലഭിച്ചാല്‍ കേരള തീരത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.