സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു ; വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത തുടരുന്നു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള അ‌ഞ്ച് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയായ റെഡ് അലർട്ട് തുടരുകയാണ്.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം മുതൽ കോട്ടയം വരെ യെല്ലോ അലർട്ടുമുണ്ട്. കേരളത്തിൽ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. അപകടരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കാസർകോട് ജില്ലയിലെ മൊഗ്രാൽ നദിയിലെ മധുർ സ്റ്റേഷനിലും മഞ്ചേശ്വരം നദി സ്റ്റേഷനിനും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും ജലനിരപ്പ് ഉയർന്ന നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു.

മഴക്കെടുതിയിൽ വ്യാപകമായി നാശനഷ്ടങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.മഴക്കെടുതിയിൽ മൂന്ന് പേർ കൂടി മരിച്ചു. ആലപ്പുഴയിൽ കടലിൽ വീണ വിദ്യാർത്ഥിയും പാലക്കാട് മണ്ണാർക്കാട് വീട് തകർന്ന് വയോധികയും കാസർകോട് ഒഴുക്കിൽപ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്. കണ്ണൂർ കൊട്ടിയൂരിൽ ഒഴുക്കിൽപ്പെട്ട് തീർഥാടകനെ കാണാതായി.

ഇന്നലെ കനത്ത മഴയ്ക്കിടെ കടലിൽ കാണാതായ ആലപ്പുഴ സ്വദേശി ഡോണിൻ്റെ (15) മൃതദേഹം ഇന്ന് രാവിലെ കരക്കടിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ ഒഴുക്കിൽപ്പെട്ട സാദത്തിന്റെ മകൻ സുൽത്താനാണ് മരിച്ച രണ്ടാമത്തെയാൾ. പാലക്കാട് മണ്ണാർക്കാട് മണലടിയിൽ സ്വദേശി പാത്തുമ്മബി (80)യാണ് രാവിലെ 10:30യോടെ കനത്ത മഴയിൽ വീട് തകർന്ന് വീണ് മരിച്ചത്.