‘ഇപ്പോ കിരീടം കൊടുത്തയാളെ കാണാനില്ല, സ്വര്‍ണകീരിടം കൊടുത്ത് ആ വഴിക്ക് പോയി’: കെ മുരളീധരന്‍

കേക്കും കിരീടവും നോക്കി വോട്ട് ചെയ്താല്‍ ഇതായിരിക്കും ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇപ്പോ കിരീടം കൊടുത്തയാളെ കാണാനില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മതേതരശക്തികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു

‘മതം നോക്കാതെ എല്ലാ ദൈവങ്ങളെയും ഭജിക്കുന്ന ആളാണ് ഞാന്‍. സ്വര്‍ണകീരീടം നല്‍കാനുള്ള വരുമാനമൊന്നും എനിക്കില്ല. സ്വര്‍ണകിരീടം കൊടുത്തതിനെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. സ്വര്‍ണകീരീടവും അതിന്റെ കൂടെ അറസ്റ്റും. ഇപ്പോ അദ്ദേഹത്തിനെ കാണാനില്ല. സ്വര്‍ണകീരിടം കൊടുത്ത് ആ വഴിക്ക് പോയി. ഇത് ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ മതേതരശക്തികളും ഒരുമിച്ച് നില്‍ക്കണം. കേക്കും കിരീടവും കണ്ട് വോട്ട് ചെയ്താല്‍ അവസാന ഫലം ഇതായിരിക്കും. കോണ്‍ഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടുപോകും. അവരെ ഉടന്‍ വിട്ടയക്കണം. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. കേക്കും കിരീടവും അല്ല വേണ്ടത്. വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഈ മണ്ണില്‍ വേണ്ടത്’ മുരളീധരന്‍ പറഞ്ഞു.

അതേസമയം, ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. കീഴ്‌കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയാണ് തള്ളിയത്. രണ്ട് കന്യാസ്ത്രീകളും ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ തുടരും. സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക പറഞ്ഞു.