ഇന്ത്യക്കാരന്റെ വിയര്‍പ്പുള്ള ഉത്പന്നങ്ങള്‍ വാങ്ങൂ’; ട്രംപിന്റെ തീരുവ ഭീഷണിക്കിടെ മോദി

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികളില്‍ വിവാദവും ചര്‍ച്ചയും തുടരുന്നതിനിടെ പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സാമ്പത്തിക വ്യവസ്ഥ ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും അതിനെ മറികടക്കാന്‍ സ്വദേശി ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നുമാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. വാരാണസിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

”ലോക സമ്പത്ത് വ്യവസ്ഥയില്‍ മുന്‍പില്ലാത്ത വിധത്തിലുള്ള ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാന്‍ ഓരോ രാജ്യങ്ങളും സ്വന്തം താത്പര്യങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങളില്‍ കരുതല്‍ വേണം. ഇക്കാര്യത്തില്‍ എല്ലാ പൗരന്‍മാര്‍ക്കും ഉത്തരവാദിത്തമുണ്ട്. അതിനുള്ള മാര്‍ഗം സ്വദേശി ഉത്പനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്നതാണ്. രാജ്യത്തിന്റെ മുന്നേറ്റം ആഗ്രഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, നേതാക്കള്‍ എന്നിവര്‍ തദ്ദേശീയ ഉത്പനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. നമ്മള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണ് എന്ന് ഉറപ്പ് വരുത്തണം. ഇന്ത്യയിലെ ജനങ്ങളുടെ കഴിവിനും വിയര്‍പ്പും ഒഴുക്കിയുണ്ടാക്കുന്ന എല്ലാം സ്വദേശി ഉത്പന്നങ്ങളാണ്. വോക്കല്‍ ഫോര്‍ ലോക്കല്‍ എന്നതായിരിക്കണം നമ്മുടെ മന്ത്രം എന്നും മെയ്ക്ക് ഇന്ത്യ ഉത്പനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം എന്ന് ആഹ്വാനം ചെയ്ത് മോദി പറഞ്ഞു. വില്‍ക്കുന്ന ഉത്പന്നങ്ങള്‍ തദ്ദേശീയമാണെന്ന് ഉറപ്പാക്കാന്‍ വ്യാപാരികളും തയ്യാറാകണം” എന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.