നിമിഷ പ്രിയ കേസില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി

ദില്ലി: നിമിഷ പ്രിയ കേസില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ മാസം 24നോ, 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കരുതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നും ആവശ്യപ്പെട്ടാണ് പോള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിമിഷ പ്രിയ പറഞ്ഞിട്ടാണ് താന്‍ കോടതിയില്‍ എത്തിയതെന്നും പോള്‍ പറയുന്നു. ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

നിമിഷ പ്രിയ കേസില്‍ അമ്പരപ്പിക്കുന്ന നീക്കങ്ങളും പ്രഖ്യാപനങ്ങളും നടത്തിയയാളാണ് കെ.എ പോള്‍. തന്റെ ഇടപെടലിന്റെ ഫലമായി നിമിഷപ്രിയ ഉടനെ മോചിതയാകുമെന്നും ആദ്യം പ്രഖ്യാപിച്ചയാളാണ് കെ എ പോള്‍. കഴിഞ്ഞ ദിവസം നിമിഷ പ്രിയയുടെ മോചനത്തിന് പണം പിരിക്കാനുള്ള ശ്രമവുമായി കെ എ പോള്‍ രംഗത്തെത്തിയിരുന്നു. വിദേശ കാര്യമന്ത്രാലയത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ടും പങ്കുവെച്ചായിരുന്നു 8.3 കോടി രൂപ ആവശ്യമുണ്ടെന്നായിരുന്നു കെ എ പോളിന്റെ പ്രചാരണം. എന്നാല്‍ പ്രചാരണം വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി. അവകാശവാദം വ്യാജമാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിലെ പേ ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസറുടെ അക്കൗണ്ട് വിവരങ്ങള്‍ കെ എ പോളിന് എങ്ങനെ കിട്ടിയെന്നതാണ് പിന്നീട് ഉയര്‍ന്ന ചോദ്യം. ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമിയും മകളും നേരത്തെ ഒമാനില്‍ കെ എ പോളിന് സമീപത്തെത്തുകയും ഇവര്‍ക്കൊപ്പമുള്ള വീഡിയോകള്‍ കെ എ പോള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനിടെ, നിമിഷ പ്രിയയുടെ മോചനത്തിന് ദയാധനം 5.5 മില്യണ്‍ ഡോളറായി നിശ്ചയിക്കപ്പെട്ടെന്ന് കാട്ടി സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തിയിരുന്നു.