‘രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട്’ പ്രതിപക്ഷനേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിലാണ് ഇരുവരും. രാഹുലിനോട് രാജി ആവശ്യപ്പെടാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇന്നലെ പുറത്തുവന്ന രാഹുലിന്റെ ശബ്ദരേഖ ഗുരുതരമെന്ന് ചെന്നിത്തല പറഞ്ഞു. ഇനിയും രാഹുലിനെ സംരക്ഷിച്ചാൽ തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്.

രാഹുലിനെതിരായ നടപടി സംബന്ധിച്ച് കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. കെപിസിസി അധ്യക്ഷൻ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തുകയാണ്. വിട്ടുവീഴ്ചയില്ലാതെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയും. ഇതോടെ രാഹുലിന്റെ രാജി ഉടനുണ്ടായെക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രാഹുലിന്റെ രാജിയിൽ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിലപാടാണ് ഇനി നിർണായകം.

ആരോപണങ്ങൾ രൂക്ഷമായതോടെ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ രാജിവെക്കില്ലെന്നും മാധ്യമങ്ങളെ നേരിൽ കണ്ട് നിലപാട് വ്യക്തമാക്കുമെന്നുമാണ് രാഹുലുമായി ബന്ധപ്പെട്ടവർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.

ഗർഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്ന രാഹുൽ മാങ്കൂട്ടത്തിലിൻറെ മറ്റൊരു ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

എത്ര നിർബന്ധിച്ചിട്ടും യുവതി ഗർഭഛിദ്രത്തിന് തയ്യാറാകാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തുന്നതും രാഹുൽ യുവതിയെ അസഭ്യം പറയുന്നതും ഫോൺ സന്ദേശത്തിൽ വ്യക്തമാകുന്നുണ്ട്. രാഹുലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച യുവതിയുടെ സന്ദേശമാണ് പുറത്തുവന്നത്.

യുവ നേതാവിനെതിരെ മാധ്യമപ്രവർത്തകയും അഭിനേതാവുമായി റിനി ആൻ ജോർജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവർത്തക പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. ‘ഹു കെയർ’ എന്നതായിരുന്നു യുവനേതാവിന്റെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമർശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.

തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമർശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരൻ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാൻഡും കൈയൊഴിഞ്ഞതോടെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.