മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു – കായിക മന്ത്രി വി. അബ്ദുറഹിമാന്‍

മെസിയയെും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാന്‍ നല്ല രീതിയില്‍ ശ്രമിച്ചെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. നവംബറില്‍ ടീമിനെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്ത് വില കൊടുത്തും മത്സരം ഈ വര്‍ഷം തന്നെ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.

സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അര്‍ജന്റീന ടീം വരുന്നതിന് തടസ്സമുണ്ടായത്. സ്റ്റേഡിയം നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. മെസിയെ മാത്രം കൊണ്ടുവന്ന് റോഡ് ഷോ നടത്താന്‍ അല്ല പരിശ്രമിക്കുന്നത്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സ്‌പോണ്‍സര്‍ സ്റ്റേഡിയം നവീകരിക്കുന്നതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

മത്സരം നടക്കുമെന്നും അത് നമ്മള്‍ തീരുമാനിച്ച കാര്യമാണെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന ടീം അധികൃതര്‍ കേരളത്തിലെത്തി സൗകര്യങ്ങള്‍ പരിശോധിച്ച് മടങ്ങിയതാണ്. എന്നാല്‍ ഇവിടെ നിന്ന് മത്സരത്തിനെതിരെ നിരവധി മെയിലുകള്‍ അങ്ങോട്ട് അയച്ചെന്നും വരവ് മുടക്കാന്‍ ശ്രമിച്ചെന്നും മന്ത്രി ആരോപിച്ചു. കേരളത്തില്‍ ആഗ്രഹിച്ചതുപൊലെ മത്സരം നടക്കാനാണ് ശ്രമിക്കുന്നത്. രണ്ട് ദിവസം കൂടെ സമയം വേണമെന്ന് മന്ത്രി പറഞ്ഞു.