ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലം

ന്യൂഡൽഹി ∙ രാജ്യം ഉറ്റുനോക്കുന്ന, നിർണായകമായ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലം. എൻഡിഎ 46 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 22 സീറ്റുകളിൽ ഇന്ത്യ സഖ്യവും. പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 3 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എട്ടരയോടെ ഇവിഎമ്മിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.

243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എക്സിറ്റ് പോളുകളെല്ലാം. എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ മുന്നേറ്റം നടത്തില്ലെന്നാണ് പ്രവചനം.

ഇന്ത്യാ സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്നും വോട്ടെണ്ണൽ ദിനത്തിൽ ക്രമക്കേടുകൾക്ക് ഇട നൽകരുതെന്നും തേജസ്വി യാദവ് പ്രതികരിച്ചു. ടിഡിപിയുടെയും, ഭരണത്തിൽ തുടരാൻ സംഖ്യം വിടാനും മടിയില്ലെന്ന് പല തവണ തെളിയിച്ചിട്ടുള്ള നിതീഷ് കുമാർ നയിക്കുന്ന ജെഡിയുവിന്റെയും പിന്തുണയോടെ കേന്ദ്രഭരണം തുടരുന്ന ബിജെപിക്ക് ബിഹാറിൽ എൻഡിഎ സംഖ്യം ഭരണം നിലനിർത്തേണ്ടത് ആവശ്യമാണ്.