തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പി ബിജെപി പ്രവർത്തകൻ അല്ലെന്ന് നേതൃത്വം ; ഉദ്ദവ് താക്കറെ ശിവസേന അം​ഗം

കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പി ബിജെപി പ്രവർത്തകൻ അല്ലെന്ന് നേതൃത്വം. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ലെന്നും ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു. ആനന്ദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.

ആനന്ദിന്റെ മരണം ദുഃഖകരമാണ്. അവർ ഭാഗ്യകരമായ വിഷയങ്ങൾ രാഷ്ട്രീയ പ്രചാരണത്തിന് ദുരുപയോഗം ചെയ്യുകയാണ്. ആനന്ദ് ബിജെപി പ്രവർത്തകൻ അല്ല. ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ല. ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ല. ഉദ്ദവ് താക്കറെ ശിവസേനയിൽ ആണ് ആനന്ദ്. അതിന്റെ അംഗത്വം എടുത്തിരുന്നു. അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണെന്നും എസ് സുരേഷും മത്സരരംഗത്തുള്ള ആർ ശ്രീലേഖയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരത്ത് ബിജെപിക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉത്തമമായ പട്ടികയാണ് പുറത്തിറക്കിയതെന്നും എസ് സുരേഷ് പറഞ്ഞു. രാജീവ്‌ ചന്ദ്ര ശേഖർ നേതാവ് ആയത് അച്ഛന്റെ തണലിൽ അല്ല. രാജീവ്‌ ചന്ദ് ശേഖരിനെ വിമർശിക്കാൻ കെ മുരളീധരൻ 5 ജന്മം ജനിക്കണം. മരിച്ചവരുടെ ശരീരം വെച്ച് രാഷ്ട്രീയം കളിക്കുകയാണ്. ഐസി ബാലകൃഷ്ണൻ ഇന്ന് പ്രതികൂട്ടിൽ ആണ്. കെ മുരളീധരൻ ചാരിത്ര്യപ്രസംഗം നടത്തരുതെന്നും ബിജെപി നേതാക്കൾ വിമർശിച്ചു. ആനന്ദ് കെ തമ്പിയുടെ മരണവുമായി ബന്ധപ്പെട്ട് കെ മുരളീധരൻ നടത്തിയ വിമർശനങ്ങളോടായിരുന്നു നേതാക്കളുടെ പ്രതികരണം.

തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി സുഹൃത്തുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നു. രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തിൽ പറയുന്നുണ്ട്. സംഘടനക്ക് വേണ്ടി എല്ലാം നൽകിയെന്നും എത്ര കൊമ്പനായാലും പോരാടുമെന്നും ആനന്ദ് തമ്പി പറയുന്നുണ്ട്. പലയിടത്തുനിന്നും സമ്മർദം നേരിട്ടെന്നും സംഭാഷണത്തിൽ ആനന്ദ് പറയുന്നുണ്ട്.