അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത്; സാക്ഷിയായിരുന്ന ഷമീറും കേസിൽ പ്രതിയാകും

ഇറാനിലേക്ക് അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിലെ സാക്ഷി പ്രതിയായി. നേരത്തെ സാക്ഷിയായിരുന്ന പാലക്കാട് സ്വദേശി ഷമീർ, കുറ്റകൃത്യത്തിൽ ഇടപെട്ടതിന്റെ തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചു. മുഖ്യപ്രതി മധു ജയകുമാറിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഡിജിറ്റൽ തെളിവുകളും ബാങ്ക് ഇടപാടുകളുടെ രേഖകളുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ഓരോ ഡോണറെയും റിക്രൂട്ട് ചെയ്യുമ്പോൾ കമ്മീഷനായി ഒന്നര ലക്ഷം രൂപ വീതം ഇയാൾക്ക് ലഭിച്ചതായാണ് വിവരം. കഴിഞ്ഞദിവസങ്ങളിൽ വ്യാപക പരിശോധന എൻഐഎ നടത്തിയിരുന്നു. നൂറിലധികം ആളുകളെ അവയവ കച്ചവടത്തിനായി ഇറാനിലേക്ക് കടത്തിയെന്നാണ് കരുതുന്നത്. ജമ്മു കശ്മീരിൽ നിന്നടക്കം ആളുകളെ ഇറാനിലേക്ക് സംഘം കടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മനുഷ്യക്കടത്തിന് കേരളത്തിലെ ചില സ്വകാര്യ ആശുപത്രികൾ സഹായിച്ചെന്ന് എൻഐഎക്ക് വിവരം ലഭിച്ചിരുന്നു.