പാട്ടിനെതിരെ കേസ് എടുത്താല്‍ തോല്‍വിയുടെ കാരണം മറയ്ക്കാനാകില്ല: കെ.സി. വേണുഗോപാല്‍

പോറ്റിയെ കയറ്റിയെ എന്ന പാട്ടിനെതിരായ പരാതിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.സി. വേണുഗോപല്‍. പാട്ടില്‍ വര്‍ഗീയത കാണുന്നുവെന്ന വാദം ഉന്നയിക്കുന്നവര്‍ ആദ്യം തിരഞ്ഞെടുപ്പ് തോല്‍വിയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. തോല്‍വിയുടെ കാരണം കണ്ടെത്താതെ പാട്ട് എഴുതിയ കുട്ടികള്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിക്കുന്നത് വീണ്ടും വീണ്ടും കുഴിയിലേക്ക് വീഴുന്നതിന് സമാനമാണെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.

പാട്ട് കൊണ്ടാണോ തിരഞ്ഞെടുപ്പ് വിജയിക്കുന്നത് എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി. സോണിയ ഗാന്ധിയെയും നരേന്ദ്ര മോദിയെയും പിണറായി വിജയനെയും കുറിച്ച് ഇതുവരെ എത്രയോ പാട്ടുകള്‍ എഴുതപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറിക്ക് (ഇ.ഡി.) നേരിട്ട കനത്ത തിരിച്ചടി പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ഇ.ഡിയെ നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നതാണ് ഇതിലൂടെ തെളിയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാഭ്യാസ രംഗത്തെ വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയ വേണുഗോപാല്‍, സിസ തോമസിനെതിരെ എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള സിപിഎം സംഘടനകള്‍ സര്‍ക്കാര്‍ പിന്തുണയോടെ സമരം നടത്തിയതായും ആരോപിച്ചു. അന്ന് സിസ തോമസിനെതിരെ മുഖ്യമന്ത്രി നേരിട്ട് നയിച്ച പോരാട്ടമാണ് നടന്നതെന്നും, അന്ന് ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ഇപ്പോള്‍ പെട്ടെന്ന് അപ്രത്യക്ഷമായതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.