പാരഡി ഗാനത്തില്‍ സിപിഎം അപകടകരമായ ചര്‍ച്ചചകള്‍ക്ക് വഴിതുറക്കുന്നു്; വി.ടി ബല്‍റാം.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനത്തില്‍ സിപിഎം അപകടകരമായ ചര്‍ച്ചചകള്‍ക്ക് വഴിതുറക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. പാട്ടെഴുതിയ ആളുടെയും അണിയറ പ്രവര്‍ത്തകരുടെയും പേര് വിവരങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് സിപിഐഎം ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതെന്നും ബല്‍റാം പറഞ്ഞു.

മറ്റെല്ലാ വിഷയങ്ങളിലുമെന്ന ഇതിനെയും വര്‍ഗീയ വത്കരിക്കുകയാണ് സിപിഎം എന്നും ബല്‍റാം വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സിപിഎം നടത്തുന്ന ഇത്തരം പ്രചാരണങ്ങളില്‍ കേരളം ജാഗ്രത പുലര്‍ത്തണമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കല്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിനുപുറമെ സിപിഎം നേതാക്കളും അണികളും ഈ പാട്ടിനെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പ്രചാരണങ്ങളും നടത്തുന്നുണ്ട്.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്:

”പോറ്റിയേ…’ പാരഡിപ്പാട്ടില്‍ അപകടകരമായ ചര്‍ച്ചകളിലേക്കാണ് സിപിഎം വഴിതുറക്കുന്നത്.

പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും പേരുവിവരങ്ങള്‍ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയര്‍ന്ന നേതാക്കള്‍ തന്നെ നേതൃത്വം നല്‍കുന്നത് എന്നത് കാണാതിരിക്കാനാവില്ല. ഇതിനെ ഒരു വര്‍ഗ്ഗീയ വിഷയമാക്കുക എന്നതാണ് മറ്റ് പല വിഷയങ്ങളിലുമെന്നത് പോലെ സിപിഎം ലക്ഷ്യമാക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സമനില തെറ്റിയ സിപിഎം ഇക്കാര്യത്തില്‍ കൈവിട്ട കളിയാണ് കളിക്കുന്നത്. ജാഗ്രത പുലര്‍ത്തേണ്ടത് കേരളമാണ്.’