വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം ;സിപിഐഎം ഹൈക്കോടതിയിലേക്ക്

തൊടുപുഴ: വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം ഹൈക്കോടതിയിലേക്ക്. നാളെ ഹര്‍ജി സമര്‍പ്പിക്കും. രണ്ട് വോട്ടിനാണ് ഇവിടെ എസ്ഡിപിഐ സ്ഥാനര്‍ത്ഥി വിജയിച്ചത്. ഇതേവാര്‍ഡില്‍ വോട്ട് ചെയ്തവര്‍ കഞ്ഞിക്കുഴി പഞ്ചായത്തിലും വോട്ട് ചെയ്തതായി സിപിഐഎം ആരോപിക്കുന്നു.

വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് ഉള്‍പ്പെടുന്ന പതിനാറാംകണ്ടത്ത് സിപിഐഎമ്മും എസ്ഡിപിഐയും മുസ്‌ലിം ലീഗും തമ്മില്‍ ത്രികോണ പോരാട്ടമായിരുന്നു. ഫലം വന്നപ്പോള്‍ രണ്ട് വോട്ടിന് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായ റംല വിജയിച്ചു. 312 വോട്ടുകള്‍ റംലക്കും സിപിഐഎമ്മിലെ ഷക്കീലക്ക് 310 വോട്ടുകളും കിട്ടി. എന്നാല്‍ അഞ്ചുപേര്‍ കഞ്ഞിക്കുഴി പഞ്ചായത്തിലും വാത്തിക്കുടി പഞ്ചായത്തിലും വോട്ടു ചെയ്‌തെന്നാണ് എല്‍ഡിഎഫ് പറയുന്നത്.

അതേസമയം, കള്ളവോട്ട് ആരോപണം നിഷേധിച്ച എസ്ഡിപിഐ പ്രശ്‌നത്തെ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 27 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഇവിടെ വിജയിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി 359 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. രണ്ടിടത്തും വോട്ട് രേഖപ്പെടുത്തിയെന്ന സിപിഐഎം ആരോപണം വോട്ടു ചെയ്‌തെന്ന് പറയുന്ന സലിം ഇബ്രാഹിം നിഷേധിച്ചു.