ശബരിമല സ്വർണക്കൊള്ള; എസ്ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെയാണെന്ന് പ്രവാസി വ്യവസായി, വീണ്ടും മൊഴിയെടുക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി. എസ്ഐടി കണ്ടത് താൻ കണ്ട ഡി മണിയെ തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് പ്രവാസി വ്യവസായി. വ്യവസായിയിൽ നിന്നും അന്വേണ സംഘം വീണ്ടും മൊഴിയെടുക്കും. താൻ ഡി മണിയല്ല എന്നും എംഎസ് മണിയാണെന്നുമാണ് മണിയുടെ വാദം. പൊലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്നും ബാലമുരുകന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നതെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്. ഈ മൊബൈൽ നമ്പർ പ്രതികളിൽ ഒരാളുടെ ഫോണിൽ ഉണ്ടായിരുന്നു. ഈ വിവരം ചോദിക്കാനാണ് എസ്ഐടി സംഘം എത്തിയത്. അന്വേഷണ സംഘത്തോട് വിശദമായ മൊഴി നൽകി. പൊലീസ് അന്വേഷിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും എംഎസ് മണി പറഞ്ഞു.

പോറ്റിയുടെ പടം തന്നെ പൊലീസ് കാണിച്ചു. അറിയില്ലെന്ന് പൊലീസിന് മറുപടി നൽകി. പൊലീസ് തെറ്റിദ്ധരിച്ചാണ് തന്റെ അടുത്ത് എത്തിയത്. താൻ റിയൽ എസ്റ്റേറ്റ് നടത്തുകയാണ്. പോറ്റിയുമായി ഒരു ബന്ധവുമില്ലെന്നും എംഎസ് മണി എന്നയാൾ പറഞ്ഞു. ശബരിമല സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്നാട്ടിലെ ഡി മണിയെ തേടിയാണ് പ്രത്യേക സംഘം എത്തിയത്. ഡി മണിയെന്ന് വ്യവസായി വെളിപ്പെടുത്തിയത് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ അടക്കം അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നാണ് വ്യവസായിയുടെ മൊഴി. ഇതിലെ സത്യാവസ്ഥ വ്യക്തമാകുന്നതിനാണ് ചോദ്യം ചെയ്യൽ. ഇതിനിടെയാണ് ഇയാളെ തന്നെയാണ് ചോദ്യം ചെയ്തത് എന്ന് പ്രവാസി വ്യവസായി ഉറപ്പിക്കുന്നത്.