‘നാല് ബസിടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്, രണ്ടെണ്ണം മേയർക്ക് പൈലറ്റ് പോകും’; വിവി രാജേഷിനെ പരിഹസിച്ച് ഗായത്രി ബാബു

തിരുവനന്തപുരം: കെഎസ്ആ‌ർടിസി ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിവാദത്തിൽ മേയർ വിവി രാജേഷിനെ പരിഹസിച്ച് മുൻ കൗൺസിലർ ഗായത്രി ബാബു. മാരാർജി ഭവനിൽ ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന എഐ ചിത്രം പങ്കുവച്ചായിരുന്നു ഗായത്രി ബാബുവിന്റെ പ്രതികരണം. സിറ്റിക്കകത്ത് നാലെണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും രണ്ടെണ്ണം മേയർക്ക് പൈലറ്റ് പോകുമെന്നും ഇനി 107 എണ്ണമല്ലേ ഉള്ളൂവെന്നുമാണ് ഗായത്രി ബാബു ഫേസ്ബുക്കിൽ കുറിച്ചത്.

കാലത്തിനനനുസരിച്ച് നഗര ഗതാഗതത്തിലെ സൗകര്യം മെച്ചപ്പെടണമെങ്കിൽ പൊതുഗതാഗത വാഹനങ്ങൾ നഗരത്തിനുള്ളിൽ കിടന്ന് കറങ്ങിയത് കൊണ്ടായില്ലെന്നും ഗായത്രി ബാബു കൂട്ടിച്ചേർത്തു. സബ് അർബൻ മേഖലയെ നഗരത്തിൽ നിന്ന് ഒറ്റപ്പെടുത്തിയാലുള്ള ഒരു ഭവിഷ്യത്ത് നഗര ജനസാന്ദ്രത വർദ്ധിച്ച് വീർപ്പുമുട്ടലുണ്ടാകുമെന്നും സബർബൻ ഏരിയകളെയും കണക്റ്റ് ചെയ്യുന്ന ഗതാഗത സംവിധാനം ഒരുക്കിയാലേ നഗരവാസികൾക്കും ഗുണപ്രദമാകൂവെന്നും അവർ കുറിച്ചു.’കരാറിൽ തന്നെ സബർബൻ സേവനം (പീക്ക് ടൈമിന് ശേഷം) നൽകാമെന്ന് പറഞ്ഞിട്ടുണ്ട്.

പിന്നെ, തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ബസുകളുടെ എണ്ണം കുറവാണെന്ന പരാതിയും കണ്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റി നിർത്തിയാൽ,ആകെ മൂന്നോ നാലോ കിലോമീറ്റർ ആണ് നഗരത്തിനുപുറത്ത് സ്മാർട്ട് സിറ്റി ബസുകൾ ഓടുന്നത്. നെയ്യാറ്റിൻകരയിലുള്ളവർക്ക് സിറ്റിയിലേക്ക് വരണ്ടേ? അതൊരു ചോദ്യമാണ്. ഇതെല്ലാം പറഞ്ഞ ശേഷവും, ഉൾകൊള്ളാൻ കഴിയാത്തവർക്ക് വേണ്ടിയാണ് പറ്റില്ലെങ്കിൽ തിരിച്ചെടുത്തോളാൻ പറഞ്ഞത്. അതൊരു ഒന്നൊന്നര പറച്ചിൽ ആയിരുന്നു’- ഗായത്രി ബാബു കുറിച്ചു.