പുനര്‍ജനി കേസ് നിലനില്‍ക്കില്ല; സിബിഐ അന്വേഷണ ശുപാര്‍ശയില്‍ പ്രതികരിച്ച് വി.ഡി. സതീശന്‍

പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്ത വിജിലന്‍സ് നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. കേസ് ഏത് ഏജന്‍സി അന്വേഷിച്ചാലും നിലനില്‍ക്കില്ലെന്നും, നേരത്തെ വിജിലന്‍സ് തന്നെ വിശദമായി അന്വേഷിച്ച് ഉപേക്ഷിച്ച കേസാണിതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തിയ രാഷ്ട്രീയ പ്രേരിത നടപടിയാണിതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ഒരുതവണ കേസ് സമഗ്രമായി പരിശോധിച്ച് നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് നല്‍കിയതും, അത് ആഭ്യന്തരവകുപ്പ് പരിശോധിച്ച് അംഗീകരിച്ചതുമാണ്. ഇനി ആരും അറിയാത്ത പുതിയ കണ്ടെത്തലുകളുണ്ടെങ്കില്‍ സിബിഐ അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും കേസിനെ നേരിടുമെന്നും, അന്വേഷണം വന്നാല്‍ പൂര്‍ണമായും സഹകരിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

ഇത് കേട്ട് ഞാന്‍ പേടിച്ചുപോയെന്ന് പരാതിക്കാര്‍ പറഞ്ഞേക്കട്ടെ എന്നും അദ്ദേഹം പരിഹാസത്തോടെ പ്രതികരിച്ചു.

അതേസമയം, പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചതില്‍ വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) ലംഘിച്ചതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പോയി ഫണ്ട് ശേഖരിച്ചതിലും, അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലും നിയമലംഘനമുണ്ടെന്നാണ് റിപ്പോര്‍ട്ട്.