തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ലോട്ടിലെ തീപിടിത്തം: ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബൈക്ക് പാര്‍ക്കിങ് ലോട്ടിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചകള്‍ ഉണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. മതിയായ ഫയര്‍ സുരക്ഷ ഒരുക്കുന്നതില്‍ കരാര്‍ കമ്പനിക്ക് വീഴ്ച സംഭവിച്ചതായും, ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുന്നതില്‍ വൈകിയതായും കണ്ടെത്തി.

റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ലോട്ടിലുണ്ടായ തീപിടിത്തത്തില്‍ 500ഓളം വാഹനങ്ങള്‍ കത്തി നശിച്ചതായാണ് അനൗദ്യോഗിക കണക്ക്. അഡംബര ബൈക്കുകള്‍ ഉള്‍പ്പെടെ ഏകദേശം 600ഓളം വാഹനങ്ങള്‍ പാര്‍ക്കിങ് ലോട്ടിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

തീപിടിത്തവുമായി ബന്ധപ്പെട്ട റെയില്‍വേയുടെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. പാര്‍ക്ക് ചെയ്തിരുന്ന ഒരു ഇരുചക്ര വാഹനത്തില്‍ നിന്ന് തീ മറ്റു വാഹനങ്ങളിലേക്ക് പടര്‍ന്നതാകാമെന്നാണ് നിഗമനം. എന്നാല്‍ തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടം സംഭവിച്ച ഉടന്‍ തന്നെ ആളപായം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവെന്നാണ് റെയില്‍വേയുടെ വിശദീകരണം.