ആലപ്പുഴ ജില്ലാ ജയിലിൽ സഹ തടവുകാരനെ മർദ്ദിച്ച പ്രതിയ്ക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്ന് പരാതി

ആലപ്പുഴ ജില്ലാ ജയിലിൽ സഹ തടവുകാരനെ മർദ്ദിച്ച സംഭവത്തിലെ പ്രതിയ്ക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്നും ജയിലിൽ അക്രമം കാണിക്കുന്ന പ്രതികളെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്ന മാനദണ്ഡം തങ്കപ്പനെ മർദ്ദിച്ച തടവുകാരന് ജയിൽ അധികൃതർ ബാധകമാക്കുന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്.

പരാതി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ച് കൊണ്ട് പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ജയിൽ ഡിജിപിയ്ക്ക് കൈമാറിയിട്ടുണ്ട്. പോക്സോ കേസിൽ അറസ്റ്റിലായി റിമാൻഡിൽ ആലപ്പുഴ ജില്ലാ ജയിലിൽ കഴിയുന്ന 85 വയസ്സുള്ള തങ്കപ്പനാണ് സഹ തടവുകാരന്റെ മർദ്ദനമേറ്റത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്.

ജയിലിൽ അക്രമം കാണിക്കുന്ന പ്രതികളെ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നും മറ്റ് തടവുകാരുമായി ഇടപഴകുവാൻ അനുവദിക്കരുതെന്നും മാനദണ്ഡം ഉണ്ട്. ഇവിടെ തങ്കപ്പൻ മർദ്ദിച്ച പ്രതിയ്ക്ക് പ്രസ്തുത മാനദണ്ഡം ബാധകമല്ലെന്നും ഇത് ജയിൽ അധികൃതർ അക്രമം കാണിച്ച പ്രതിയ്ക്ക് പ്രത്യേക പരിഗണന നല്കുന്നതിനാലെന്നും പരാതിയിൽ പറയുന്നു. ചില തടവുകാർക്ക് പ്രത്യേക പരിഗണന ജയിൽ അധികൃതർ നൽകുന്നതാണ് ഇത്തരം അക്രമം നടത്തുവാൻ പ്രേരണ പകരുന്നതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടികാട്ടി.