ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണം എവിടെ? ചോദ്യവുമായി ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി മണിക്ക് ബന്ധമില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണം എവിടെയെന്ന കാര്യത്തില്‍ എസ്ഐടി മറുപടി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

താന്‍ സുഹൃത്തായ വ്യവസായി നല്‍കിയ വിവരങ്ങളാണ് കൈമാറിയതെന്നും ആ വ്യവസായിയുമായി ഇന്നും സംസാരിച്ചിരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. നേരത്തെ പറഞ്ഞതില്‍ വ്യവസായി ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനഡില്‍ പോകുന്നതിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തോടും ചെന്നിത്തല പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് സിനഡില്‍ പോയത് തെറ്റല്ലെന്നും താനും ഉമ്മന്‍ ചാണ്ടിയും മുമ്പ് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോകുന്നതിനെക്കുറിച്ച് മുന്‍കൂട്ടി തന്നോട് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

എസ്‌ഐടിയുടെ പ്രവര്‍ത്തനരീതിയിലും ചെന്നിത്തല സംശയം ഉയര്‍ത്തി. സിപിഎം ബന്ധമുള്ള രണ്ട് പൊലീസ് അസോസിയേഷന്‍ നേതാക്കളെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം.