ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ സര്‍വീസില്‍ നിന്ന് നീക്കി

ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ സര്‍വീസില്‍ നിന്ന് നീക്കി. ധനകാര്യമന്ത്രാലയം മൂന്ന് ദിവസം മുന്‍പാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടത്തിയിന് പിന്നാലെയാണ് നടപടി. നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണന്‍. രാഷ്ട്രീയ ആരോപണങ്ങള്‍ അന്ന് തന്നെ ഉയര്‍ന്നിരുന്നു. സിപിഐഎം അനുകൂലമായി നിലപാട് സ്വീകരിക്കുന്നു എന്നായിരുന്നു ആദ്യ ആക്ഷേപം. മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് സാമ്പത്തികരോപണങ്ങളും പി രാധാകൃഷ്ണനെ വെട്ടിലാക്കി. ഇതിന് പിന്നാലെയാണ് ചെന്നൈയിലേക്ക് മാറ്റിയത്.

സാമ്പത്തിക ആരോപണങ്ങളില്‍ ഇ ഡി നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പി രാധാകൃഷ്ണനോട് നിര്‍ബന്ധിത വിരമിക്കലിന് ആവശ്യപ്പെട്ടത്. നിലവില്‍ ജമ്മു കാശ്മീരില്‍ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. കോഴയും, അനധികൃത സ്വത്ത് സംമ്പാദനവും അന്വേഷിക്കുന്ന ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍ കൈക്കൂലി ആരോപണത്തില്‍പ്പെട്ട പുറത്തുപോകുന്നത് ഇന്‍ഫോര്‍ഴ്‌സ്മന്റ് ഡയറക്ടറേറ്റിന് ഉണ്ടാക്കുന്ന നാണക്കേട് ചെറുതല്ല.