കലോത്സവ വേദികളുടെ പേരിലെ വിവാദം; താമര ഉള്‍പ്പെടുത്തി പരിഹാരം

തിരുവനന്തപുരം: തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വേദികളുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ താമര എന്ന പേരും വേദി പട്ടികയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന കലോത്സവത്തിനായി തയ്യാറാക്കിയ 25 വേദികള്‍ക്കും പൂക്കളുടെ പേരുകളാണ് നല്‍കിയിരുന്നത്. എന്നാല്‍ താമര ഒഴിവാക്കിയതിനെ തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മാറ്റം.

മുന്പ് ഡാലിയ എന്നു നാമകരണം ചെയ്തിരുന്ന 15-ാം വേദിക്കാണ് ഇപ്പോള്‍ താമര എന്ന പേര് നല്‍കിയിരിക്കുന്നത്. ഒരു വേദിക്ക് താമര എന്നു പേരിടുമെന്നും വിവാദങ്ങളെ ഒഴിവാക്കാനാണ് തീരുമാനം എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. കലോത്സവം സഹകരണത്തോടെ ഭംഗിയായി നടത്താനാണ് ആഗ്രഹമെന്നും താമര ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

താമര മനപ്പൂര്‍വം ഒഴിവാക്കിയെന്നാരോപിച്ച് യുവമോര്‍ച്ച കഴിഞ്ഞ ദിവസം താമര കൈയില്‍ പിടിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. താമരം ബിജെപിയുടെ ചിഹ്നമായതിനാല്‍ ഒഴിവാക്കിയതാണെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ മുന്‍ദിവസത്തെ വിശദീകരണം. എന്നാല്‍ താമര രാജ്യത്തിന്റെ ദേശീയപുഷ്പമാണെന്നും അതിനെ ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും യുവമോര്‍ച്ച പ്രതികരിച്ചു.