അതിജീവിതയുടെ ചാറ്റ് പ്രസിദ്ധപ്പെടുത്തി അധിക്ഷേപിച്ചു; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസെടുത്തു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ സുഹൃത്ത് ഫെനി നൈനാനെതിരെ കേസെടുത്തു. സൈബർ പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ ചാറ്റ് ഉൾപ്പടെ പ്രസിദ്ധപ്പെടുത്തി അധിക്ഷേപിച്ചതിനാണ് കേസ്.

പീഡനത്തിന് ശേഷമുള്ള അതിജീവിതയുടെ വാട്സാപ് ചാറ്റ് പുറത്തുവിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സുഹൃത്ത് ഫെനി നൈനാൻ രംഗത്തെത്തിയിരുന്നു. ചില കാര്യങ്ങൾ പറയാനുണ്ടെന്നും ഫ്ലാറ്റിൽ വെച്ച് കാണുന്നതാണ് സുരക്ഷിതമെന്നും അതിജീവിത പറയുന്ന ചാറ്റുകളാണ് പുറത്തുവിട്ടത്. കാണാൻ ഓഫീസാണ് നല്ലതെന്ന് ആവശ്യപ്പെട്ടത് രാഹുൽ ആണെന്നും ഫെനി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസവും രാഹുലിനെ ന്യായീകരിച്ച് ഫെനി നൈനാൻ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച ചില സ്‌ക്രീൻഷോട്ടുകളും പങ്കുവെച്ചത്. 2024-ൽ രാഹുൽ ബലാത്സംഗംചെയ്‌തെന്ന് പറയുന്ന പരാതിക്കാരി, 2025 ഒക്ടോബറിൽ രാഹുലിനെ കാണാനായി അവസരം ഒരുക്കണമെന്ന് അഭ്യർഥിച്ചിരുന്നതായാണ് ഫെനിയുടെ വാദം.

ഫെനി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാഹുൽ എംഎൽഎയുടെ വിഷയത്തിൽ എൻ്റെ പേര് പരാതിക്കാരി പരാതിയിൽ പറഞ്ഞെന്ന് ഞാൻ മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടർന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാൻ മുഖ്യധാര മാധ്യമങ്ങൾ ആരും സ്പേസ് തരാതെ ഇരുന്നപ്പോൾ ഞാൻ അത് ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞു. ഒരു കാര്യത്തിൻ്റെ രണ്ട് വശവും പറയാൻ ഉള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ് മാധ്യമങ്ങൾക്ക് ഉള്ളത്. അത് ശരിയാണോ എന്ന് അവർ പരിശോധിക്കട്ടെ.