എസ് രാജേന്ദ്രന്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു

മുന്‍ സിപിഐഎം എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയില്‍ പ്രവേശിച്ചു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാജേന്ദ്രന് ഔദ്യോഗികമായി അംഗത്വം നല്‍കി. പാര്‍ട്ടിയിലെ വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് രാജേന്ദ്രന്‍ വ്യക്തമാക്കി.

ബിജെപിയില്‍ പ്രവേശിക്കുമ്പോള്‍ യാതൊരു ഉപാധിയും വെച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പൂര്‍ണ്ണമായി ബിജെപിയിലാണ് എന്ന് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല എന്ന പരാമര്‍ശം പാര്‍ട്ടി വൃത്തങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി.

ഞാന്‍ പ്രമുഖന്‍ ഒന്നുമല്ല. ദീര്‍ഘകാലം രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി പൊതുരംഗത്ത് ഉണ്ടായിരുന്നു. മാനസികമായ പ്രയാസങ്ങളും ഉണ്ടായിരുന്നു. സ്വീകരിച്ച രാഷ്ട്രീയത്തെ ചതിക്കുകയോ അതിനെതിരെ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. പലതും സഹിച്ചിരുന്നു, എന്നും രാജേന്ദ്രന്‍ പറഞ്ഞു.

പുറത്തേക്കുള്ള വാതില്‍ തുറന്നിട്ടുണ്ട് എന്നാണ് സിപിഐഎം നേതാക്കള്‍ അധിക്ഷേപിച്ചത്. പലപ്പോഴും ഉപദ്രവിക്കരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടം മേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ സഹായം വേണം. ഹൈറേഞ്ച് മേഖലയുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി.