മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ കേസ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി മാറ്റിവെച്ചു. കേസ് ഈ മാസം 22-ന് വീണ്ടും പരിഗണിക്കും. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാമെന്നു കോടതി അറിയിച്ചു.

ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകര്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ബലാത്സംഗാരോപണം അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരി സമ്മതപ്രകാരമാണ് ലൈംഗികബന്ധമുണ്ടായതെന്നും രാഹുലിന്റെ പക്ഷം ജാമ്യാപേക്ഷയില്‍ വാദിക്കുന്നു.

റിമാന്‍ഡ് ചെയ്തിരിക്കുന്ന രാഹുലിനെ നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്‍ വാദങ്ങളെ പൂര്‍ണമായും അംഗീകരിച്ചായിരുന്നു മജിസ്‌ട്രേറ്റ് കോടതി എംഎല്‍എയ്ക്ക് ജാമ്യം നിഷേധിച്ചത്.