നയപ്രഖ്യാപനത്തില്‍ തെറ്റായ അവകാശവാദം; സര്‍ക്കാര്‍ പാവങ്ങളെ കബളിപ്പിക്കുന്നു: വി.ഡി. സതീശന്‍

നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ തെറ്റായ അവകാശവാദം ഉന്നയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെറ്റായ കാര്യങ്ങള്‍ ഗവര്‍ണറെ കൊണ്ട് വായിപ്പിച്ചാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. 52,000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. നയപ്രഖ്യാപന പ്രസംഗത്തില്‍ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഇപ്പോള്‍ വേറെ കണക്കുകള്‍ പറയുന്നുവെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

തെറ്റായ അവകാശവാദങ്ങള്‍ കുത്തിനിറച്ച നയ പ്രഖ്യാപനം. സര്‍ക്കാര്‍ പാവങ്ങളെ കബളിപ്പിക്കുന്നു. അര്‍ദ്ധ സത്യങ്ങളാണ് നയപ്രഖ്യാപനം. സാമ്പത്തികമായി കേരളം തകര്‍ന്ന് തരിപ്പണമായി. തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്നത് നാല് വര്‍ഷ കോഴ്സുകളും ഉന്നത വിദ്യാഭ്യാസ രംഗവുമാണ്, ഒരു സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ മുഴച്ച് നില്‍ക്കുന്നു.

സജി ചെറിയാനെ മന്ത്രി സഭയില്‍ ഇരുത്തിയാണ് നയപ്രഖ്യാപനത്തില്‍ മതേതരത്വം പറയുന്നത്. സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ആസൂത്രിതമായി നടത്തുന്ന ഭൂരിപക്ഷ പ്രീണനമാണ് സിപിഐഎം നടത്തുന്നത്. നേരത്തെ മുഖ്യമന്ത്രി ഡല്‍ഹിയില്‍ വെച്ച് ഇംഗ്ലീഷിന് പത്രത്തിന് ഇതേ മട്ടില്‍ ലഘു വിവരണം കൊടുത്തു.

അത് നിഷേധിച്ചു എങ്കിലും കേരളത്തില്‍ വന്ന് ചില സമുദായ നേതാക്കളെ കൊണ്ട് പറയിച്ചു. ഇപ്പോള്‍ സജി ചെറിയാനും പറയുന്നു. ജയിച്ചു വന്നവരുടെ ജാതി നോക്കാനാണ് ഒരു മന്ത്രി പറയുന്നത്. ഭരണഘടന ലംഘനവും സത്യപ്രതിജ്ഞ ലംഘനവുമാണ് മന്ത്രി നടത്തിയത്. പദവിയിലിരിക്കാന്‍ മന്ത്രി യോഗ്യനല്ല. പറഞ്ഞിട്ട് എത്ര മണിക്കൂര്‍ ആയി. തിരുത്താന്‍ പോലും തയ്യാറല്ലെന്നും സതീശന്‍ വിമര്‍ശിച്ചു.