ശബരിമല സ്വര്‍ണ്ണക്കൊള്ള: ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലില്‍ നിയമസഭ സ്തംഭിച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷ ഏറ്റുമുട്ടലിനെ തുടര്‍ന്ന് നിയമസഭ സ്തംഭിച്ചു. സ്വര്‍ണ്ണക്കൊള്ള ആവര്‍ത്തിക്കാന്‍ ശ്രമിച്ചതിന് ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വി.എന്‍. വാസവന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ പ്രതിപക്ഷം സമരത്തിലാണ് എന്നും, സഭാ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതേസമയം, ചര്‍ച്ച ഭയന്നാണ് നോട്ടീസ് പോലും നല്‍കാതെ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് തിരിച്ചടിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആരാണ് സംരക്ഷിച്ചതെന്ന് ചോദിക്കേണ്ടത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനോടാണെന്നും എം.ബി. രാജേഷ് പറഞ്ഞു. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും, അന്വേഷണത്തെക്കുറിച്ച് സംശയം ഉന്നയിച്ച പ്രതിപക്ഷ നേതാവിന് ഹൈക്കോടതി ഇതിനകം മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതിക്കെതിരെയാണ് പ്രതിപക്ഷം നീങ്ങുന്നതെന്നും, മഹാത്മാഗാന്ധിയെക്കാള്‍ വലുതായി മറ്റൊരു ഗാന്ധിയെ കാണുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്നും എം.ബി. രാജേഷ് വിമര്‍ശിച്ചു.