ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബി. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യഹര്‍ജികളിലെ വാദം പൂര്‍ത്തിയായിട്ടുണ്ട്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുരാരി ബാബു ജാമ്യം തേടിയത്. ജാമ്യം അനുവദിക്കപ്പെട്ടാല്‍ സ്വര്‍ണ്ണക്കൊള്ള കേസില്‍ പുറത്തിറങ്ങുന്ന ആദ്യ പ്രതിയാകും മുരാരി ബാബു.

അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന് ജാമ്യമില്ല. എന്‍. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. വാദത്തിനിടെ ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന പരാമര്‍ശവും കോടതി നടത്തി.

താന്‍ തിരുവാഭരണം കമ്മീഷണര്‍ അല്ലെന്ന് എന്‍. വാസു കോടതിയില്‍ വ്യക്തമാക്കി. 77 ദിവസമായി കസ്റ്റഡിയിലാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ കേസില്‍ ഇടപെടാന്‍ കോടതി തയ്യാറായില്ല. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന കോടതിയുടെ പരാമര്‍ശത്തിന്, താന്‍ കമ്മീഷണര്‍ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ മറുപടി.