ആസിഫ് അലിയും ടൊവിനോയും തന്നെക്കാൾ ഒരു മില്ലി മീറ്റർ പോലും താഴെയല്ല ; മികച്ച നടനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി മഹാനടൻ മമ്മൂട്ടി

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 2024 ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സമർപ്പിച്ചു. ആസിഫ് അലിയും ടൊവിനോയും തന്നെക്കാൾ ഒരു മില്ലി മീറ്റർ പോലും താഴെയല്ലെന്നും, പ്രായത്തിൽ മൂത്തത് കൊണ്ട് തനിക്ക് പുരസ്ക്കാരം കിട്ടിയതാകുമെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് ഏഴാമതും മികച്ച നടനുള്ള സംസഥാന പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയത്.

“ആസിഫും ടൊവിനോയും എന്നേക്കാൾ ഒരു മില്ലിമീറ്റർ പോലും താഴെയല്ല, പ്രായത്തിൽ മൂത്തത് ആയതുകൊണ്ട് എനിക്ക് കിട്ടിയതാകും. ഫെമിനിച്ചി ഫാത്തിമ പോലെയൊരു സിനിമ മലയാളത്തിൽ മാത്രമേ ഉണ്ടാകൂ, മലയാളിക്ക് മാത്രമേ അത് ഉൾക്കൊള്ളാൻ കഴിയൂ.” മമ്മൂട്ടി പറഞ്ഞു.

കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, ഷംല ഹംസ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ്, വേടൻ തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്ക് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിച്ചു.