വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച്; സംഘര്‍ഷം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന് പരുക്ക്

തിരുവനന്തപുരം വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് യുവജന സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നടത്തിയ മാര്‍ച്ചിനെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പൊലീസുമായുള്ള സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന് പരുക്കേറ്റു. കരുണയില്ലാത്ത ജീവനക്കാരുടെ അനാസ്ഥ മൂലം ഒരു സാധാരണക്കാരന്റെ ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് നേതാക്കള്‍ ആരോപിച്ചത്.

സമാധാനപരമായാണ് പ്രതിഷേധം നടത്തിയതെന്നും പൊലീസ് കയ്യാങ്കളിയിലൂടെയാണ് ഇടപെട്ടതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ പറഞ്ഞു. പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയും ഉയര്‍ന്നു.

അതേസമയം, ബിസ്മീറിന് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്ന പരാതിയില്‍ കുടുംബം ഉറച്ചുനില്‍ക്കുകയാണ്. സംഭവത്തില്‍ ആശുപത്രിക്കെതിരെ വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.