ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന് ജാമ്യം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന് ജാമ്യം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട രണ്ട് പരാതികളിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യപേക്ഷയില്‍ ബുധനാഴ്ച വിജിലന്‍സ് കോടതി വാദം കേള്‍ക്കും.

അതേസമയം, ദ്വാരപാലക ശില്‍പ്പവുമായി ബന്ധപ്പെട്ട കേസില്‍ തന്ത്രി കണ്ഠരര്‍ രാജീവരര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്‍. വാസുവിനെ 14 ദിവസത്തേക്ക് വീണ്ടും റിമാന്‍ഡ് ചെയ്തതായും കോടതി അറിയിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ കട്ടിളപ്പാളി കേസിലും ജാമ്യം നല്‍കണമെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആവശ്യം.

ഇതിനിടെ, പാളികളുടെ കാലപ്പഴക്കം വീണ്ടും പരിശോധിക്കണമെന്ന ആവശ്യവുമായി എസ്ഐടി വിഎസ്എസ് സിയെ സമീപിച്ചിട്ടുണ്ട്. ദ്വാരപാലക പാളികളും കട്ടിളപ്പാളികളും തമ്മിലുള്ള താരതമ്യ പരിശോധനയ്‌ക്കൊപ്പം കാലപ്പഴക്കം നിര്‍ണയിക്കുന്ന ശാസ്ത്രീയ പരിശോധനയും നടത്തണമെന്നതാണ് എസ്ഐടിയുടെ ആവശ്യം. ഇതിനായി വീണ്ടും സാമ്പിളുകള്‍ എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും വിഎസ്എസ് സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് എസ്ഐടിയുടെ ഈ നീക്കം.