കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കും? ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ കെ. സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം കാസര്‍ഗോഡ് ജില്ലയുടെ തെരഞ്ഞെടുപ്പ് ഏകോപന ചുമതലയും കെ. സുരേന്ദ്രന് നല്‍കാന്‍ തീരുമാനമായി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറില്‍ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.

വടക്കന്‍ കേരളത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അഭാവമുണ്ടെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ മത്സരിക്കുന്നതാണ് ഉചിതമെന്ന നിലപാട് ബിജെപി കര്‍ണാടക ഘടകവും മുന്നോട്ടുവച്ചത്. മഞ്ചേശ്വരത്ത് രണ്ടുതവണ കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത് വളരെ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസത്തിലായിരുന്നുവെന്നും നേതൃത്വം വിലയിരുത്തി.

എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന മഞ്ചേശ്വരത്ത് സംസ്ഥാന തലത്തിലെ മുതിര്‍ന്ന നേതാക്കളെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കെ. സുരേന്ദ്രന്‍ ജില്ലയില്‍ സജീവമാകുന്നത്. തുടര്‍ന്നാണ് കാസര്‍ഗോഡ് ജില്ലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം കെ. സുരേന്ദ്രനോട് നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം, ജയസാധ്യത കൂടുതലുള്ള വട്ടിയൂര്‍ക്കാവ് അല്ലെങ്കില്‍ തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് കെ. സുരേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും, ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം മഞ്ചേശ്വരത്തെയാണ് അദ്ദേഹത്തിന്റെ മണ്ഡലമായി പരിഗണിച്ചിരിക്കുന്നത്.