‘പി വി അൻവറിനെ സ്ഥാനാർത്ഥിയായി യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല’; കെപിസിസി അദ്ധ്യക്ഷനെ തള്ളി പ്രതിപക്ഷ നേതാവ്

കണ്ണൂർ: ബേപ്പൂർ മണ്ഡലത്തിൽ പി വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂർത്തിയായാൽ മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അൻവർ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അർത്ഥത്തിലാണ് കെപിസിസി അദ്ധ്യക്ഷൻ സംസാരിച്ചത്. അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.’വർഗീയതയുമായി ഒരു തരത്തിലും വിട്ടുവീഴ്‌ച ചെയ്യില്ല. എസ്‌എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്‌എസും എനിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ എന്റെ രാഷ്‌ട്രീയ നിലപാടുകൾ കാരണമാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂ.

എന്നോടുള്ളത് വ്യക്തിപരമായ വിരോധമായിരിക്കാം. കോൺഗ്രസിനോടോ യുഡിഎഫിനോടോ അവർക്ക് വിരോധമില്ലല്ലോ. വർഗീയത ആരുപറഞ്ഞാലും അതിനെ എതിർക്കും. മതേതര മനസുള്ളവർ എന്റെ നിലപാടിനൊപ്പം നിൽക്കും’- വി ഡി സതീശൻ പറഞ്ഞു.